തിരുവനന്തപുരം: ഒന്നാംക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ 21 മുതൽ രണ്ടാഴ്ച നേരിട്ടു പഠനമില്ല. രണ്ടാഴ്ച ഈ ക്ലാസുകളിൽ ഓണ്‍ലൈൻ സംവിധാനത്തിലൂടെ മാത്രം പഠനം നടത്തിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ഇതു തുടരണമോയെന്നു ഫെബ്രുവരി രണ്ടാം വാരം പരിശോധിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ-ഹെഡ്മാസ്റ്റർക്ക് അധികാരം നൽകും. 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂളിൽ വാക്സിനെടുക്കാനുള്ള ക്രമീകരണങ്ങൾ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിപ്പിക്കണം.വാരാന്ത്യ കർഫ്യൂവും രാത്രിനിയന്ത്രണവുമില്ല.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം അധികമുള്ളത്. കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി ആവശ്യമായ നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി നിർദേശിച്ചു. കോവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ ആരോഗ്യ വകുപ്പ് പോലീസ്, തദ്ദേശ സ്വയംഭരണം, റവന്യു വകുപ്പുകൾക്ക് ലഭ്യമാക്കണം.
സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനായി നടത്തണം.
ടിപിആർ 20 ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹിക-സാംസ്കാരിക-സാമുദായിക പരിപാടികൾക്കും പങ്കെടുക്കാവു ന്നവരുടെ എണ്ണം വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേതു പോലെ 50 ആയി പരിമിതപ്പെടുത്തും.
കൂടുതൽ പേർ പങ്കെടുക്കേണ്ട നിർബന്ധിത സാഹചര്യങ്ങളിൽ പ്രത്യേക അനുവാദം വാങ്ങണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല.
എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓണ്‍ലൈൻ ബുക്കിംഗും വില്പനയും പ്രോത്സാഹിപ്പിക്കണം. മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 ചതുരശ്ര അടിക്ക് ഒരാളെന്ന നിലയിൽ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്. ഇതു ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണം.
വീണ്ടും സ്കൂളുകൾ അടയ്ക്കുന്നു
01:53 AM Jan 15, 2022 | Deepika.com