കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനെന്നുള്ള വിധിയിൽ നിർണായകമായത് കന്യാസ്ത്രീയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്. വിചാരണയിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൽ കോടതിയ്ക്കുണ്ടായ അവിശ്വാസമാണു കേസിൽ നിർണായകമായത്.
തന്റെ സ്വകാര്യ ഭാഗങ്ങളിൽ ബിഷപ് സ്പർശിച്ചു എന്നായിരുന്നു കന്യാസ്ത്രീയുടെ ആദ്യ പരാതി. ഇതിൽ കോടതിയുടെ നിർദേശപ്രകാരമാണു കന്യാസ്ത്രീയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കുന്നത്.
വിദഗ്ധ പരിശോധനാഫലം കോടതിയിൽ എത്തിയപ്പോൾ അതിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ തിരുത്താണ് പ്രോസിക്യൂഷനെ സംശയത്തിന്റെ നിഴലിൽ നിർത്തിയത്. ലാബിൽനിന്നും ലഭിച്ച റിപ്പോർട്ട് തിരുത്തിയാണു പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.
യഥാർഥ റിപ്പോർട്ടിന്റെ കാർബണ് കോപ്പി പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയതോടെ കള്ളത്തരം പൊളിഞ്ഞു. തുടർന്നു കന്യാസ്ത്രീയുടെ പരാതിയിലും പ്രോസിക്യൂഷന്റെ വാദത്തിലും കോടതിക്കുണ്ടായ സംശത്തോടൊപ്പം പ്രോസിക്യൂഷന്റെ വാദമുഖങ്ങളും പൊളിച്ചെഴുതാൻ പ്രതിഭാഗത്തെ അഭിഭാഷകർക്കു സാധിച്ചതാണ് ബിഷപ്പിനെ തുണച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ സി.എസ്. അജയൻ പറഞ്ഞു.
സുപ്രീംകോടതി വിധിയും മാർഗദർശകമായി
ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം പ്രതിക്കെതിരേ വിധി നടപ്പിലാക്കാമെങ്കിലും ഇരയാകുന്ന ആൾ ആക്ഷേപരഹിതയായ സാക്ഷിയായിരിക്കണം എന്നുള്ള സുപ്രീം കോടതി വിധി ഈ കേസിലും നിർണായകമായി.
പരാതിക്കാരിയായ കന്യാസ്ത്രീയെ ആക്ഷേപരഹിത സാക്ഷിയായി കണക്കാക്കുന്നതിൽ കോടതിക്കുണ്ടായ അവിശ്വാസം കേസിൽ വഴിത്തിരിവായി. ആദ്യ പരാതി മാനസിക പീഡനം എന്നും രണ്ടാം പരാതി 13 തവണ ബലാത്സംഗം ചെയ്തു എന്നതുമായിരുന്നു. വസ്തുതകളെ തെറ്റിധരിപ്പിച്ച് അനുകൂല മൊഴികൾ സൃഷ്ടിക്കാൻ ശ്രമിച്ചു എന്നതും കന്യാസ്ത്രീയുടെ വാദങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയായിരുന്നു.
പീഡിപ്പിക്കപ്പെട്ടെന്നു പറയുന്ന കാലഘട്ടത്തിൽ വിവിധ ആവശ്യങ്ങൾക്കായി ബിഷപ്പും കന്യാസ്ത്രീയും തമ്മിൽ നടത്തിയ ഇ-മെയിൽ സന്ദേശങ്ങളും മറ്റ് അനുബന്ധരേഖകളും പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിൽ പരാതിക്കാരി ഉന്നയിക്കും വിധത്തിലുള്ള തെളിവുകളൊന്നും കണ്ടെത്താൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. സൗഹൃദ സംഭാഷണങ്ങളും ഒൗദ്യോഗിക കാര്യങ്ങളും മാത്രമാണു കണ്ടെത്തിയത്.
ബിഷപ്പിന്റെ മൊബൈൽ ഫോണും ലാപ്ടോപും ഫോറൻസിക് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സംശയാസ്പദമായൊന്നും കണ്ടെത്താനായില്ല.
നിർണായകമായതു മെഡിക്കൽ റിപ്പോർട്ടിലെ തിരുത്ത്
01:53 AM Jan 15, 2022 | Deepika.com