കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ ആശ്വസിപ്പിക്കാനും മുന്നോട്ടുള്ള നടപടികളെക്കുറിച്ച് ആലോചിക്കാനും അഭിഭാഷകൻ കുറവിലങ്ങാട് മഠത്തിലെത്തി.
അഭിഭാഷകനൊടൊപ്പം എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികൻ, വഞ്ചി സ്ക്വയറിൽ കന്യാസ്ത്രീകളുടെ സമരത്തിനു നേതൃത്വം നൽകിയ ഫാ. അഗസ്റ്റിൻ വട്ടോളിയും ഉണ്ടായിരുന്നു. വിധി പ്രതികൂലമായതോടെയാണു കുറവിലങ്ങാട് മഠത്തിലേക്ക് ഇവർ എത്തിയത്. ഏതാനും മണിക്കൂറുകൾ സംസാരിച്ചശേഷം ഇവർ മടങ്ങി.
അഭിമുഖം വിനയായി
കോട്ടയം: മാധ്യമപ്രവർത്തകന്റെ മുന്നിൽ സത്യം വിളിച്ചു പറഞ്ഞ സിസ്റ്റർ അനുപമയുടെ അഭിമുഖം വിനയായി. 2018 സെപ്റ്റംബറിലായിരുന്നു റിപ്പോർട്ടർ ചാനലിൽ മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹന്റെ അഭിമുഖം. സാക്ഷിയായി അഭിലാഷ് മോഹന് കോടതിയിൽ എത്തേണ്ടിവന്നു. അഭിമുഖത്തിൽ ഉറച്ചുനിന്ന അഭിലാഷ് മോഹന്റെ മൊഴിയും നിർണായകമായി എന്നാണ് പ്രതിഭാഗം അഭിഭാഷകൻ മാധ്യമങ്ങളോടു പറഞ്ഞത്. കൊച്ചി വഞ്ചി സക്വയറിലെ സമരത്തിന് എന്തുകൊണ്ടാണ് നിർബന്ധിതമായതെന്ന് സിസ്റ്റർ അനുപമയോട് ചോദിച്ചായിരുന്നു അഭിലാഷ് മോഹൻ അഭിമുഖം തുടങ്ങിയത്. ആ അഭിമുഖം വസ്തുതയാണെന്നും കൃത്രിമം കാട്ടിയില്ലെന്നും കോടതിയിൽ അഭിലാഷ് പറയുകയും ചെയ്തു.
ബിഷപ്പിന്റെ പീഡനത്തക്കുറിച്ച് പലരോടും പരാതി പറഞ്ഞുവെന്നായിരുന്നു പീഡനത്തിനിരയായ കന്യാസ്ത്രീയുടെ പ്രധാന വാദം. സാക്ഷികളിൽ എല്ലാവരും പ്രോസിക്യൂഷനൊപ്പം നിന്നു. എന്നാൽ അഭിലാഷ് മോഹന്റെ അഭിമുഖം എല്ലാം പൊളിച്ചു. ബിഷപ്പിനെതിരേ കന്യാസ്ത്രീ പരാതി നൽകിയതിനു പിന്നിലെ പ്രതികാരം കോടതിയെ ബോധിപ്പിക്കാൻ അഭിഭാഷകനായ രാമൻപിള്ളയ്ക്കു കഴിഞ്ഞു.
വിധി അവിശ്വസനീയം: സിസ്റ്റർ അനുപമ
കോട്ടയം: ബലാത്സംഗക്കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേവിട്ട കോടതി വിധി അവിശ്വസനീയമെന്ന് ഇരയ്ക്കുവേണ്ടി പോരാടിയ സിസ്റ്റർ അനുപമ. കേസ് അട്ടിമറിക്കപ്പെട്ടുവെന്നും മേൽകോടതിയിൽ അപ്പീൽ നൽകുമെന്നും സിസ്റ്റർ അനുപമ പറഞ്ഞു. കോടതി വിധി വന്നതിനു പിന്നാലെ മറ്റു കന്യാസ്ത്രീകൾക്കൊപ്പം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ.
മരിക്കേണ്ടി വന്നാലും ഇരയ്ക്ക് നീതി കിട്ടുന്നതുവരെ പോരാട്ടം തുടരും. ബിഷപ് ഫ്രാങ്കോ ആവശ്യത്തിന് പണവും സ്വാധീനവുമുള്ള വ്യക്തിയാണ്. പണത്തിന്റെയും സ്വാധീനത്തിന്റെയും പുറമെയാണ് കേസിൽ ഇതെല്ലാം സംഭവിച്ചതെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും അനുപമ പറഞ്ഞു.
വിധിയിൽ നിരാശയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ
കോട്ടയം: കോടതി വിധിയിൽ അങ്ങേയറ്റത്തെ നിരാശയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി കെ. സുഭാഷ്. അവർക്ക് പരാതി പറയാൻ വേറൊരു മാർഗവും ഇല്ലായിരുന്നു. പരമാവധി ഇത് അവർ പറയാതിരിക്കാൻ നോക്കി. പിന്നെയും അവസാനത്തെ അഭയം എന്ന നിലയിലാണ് ഈ കേസിലേക്ക് വന്നത്. അത് ആ രീതിയിൽ തന്നെ പ്രോസിക്യൂഷൻ കൈകാര്യം ചെയ്തിരുന്നു. ഒരു സാക്ഷി പോലും പ്രോസിക്യൂഷന് എതിരായി പറഞ്ഞിട്ടില്ല. ഒരിക്കലും ഈ വിധി പ്രതീക്ഷിച്ചില്ല. കോടതിയുടെ മുൻപിൽ ഓരോ സാക്ഷിയും കൃത്യമായി കാര്യങ്ങൾ പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ താമസിച്ചു എന്ന വിഷയമുണ്ട്. എന്നാലും എല്ലാ തെളിവുകളുമുണ്ട്. എന്നിട്ടും വിധി എതിരായി. മേൽക്കോടതിയിൽ പോകാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
289 പേജുള്ള വിധി
കോട്ടയം: കേസിൽ 289 പേജുള്ള വിധിപകർപ്പാണ് പുറത്തു വന്നിരിക്കുന്നത്. അധികാരത്തിനു വേണ്ടി വ്യാജമായ ആരോപണം ഉന്നയിച്ചു, കന്യാസ്ത്രീ ചില സ്ഥാപിത താൽപര്യങ്ങളിൽ പെട്ടുപോയി, കേസിനാസ്പദമായ കാര്യങ്ങൾ വിശ്വാസ യോഗ്യമല്ല, പരാതിക്കു പിന്നിൽ മറ്റുചില താൽപര്യങ്ങളുണ്ട്, കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല, സത്യം മറച്ചുപിടിക്കാൻ ശ്രമിച്ചു, ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റങ്ങൾ തെളിയിക്കാനായില്ല. തുടങ്ങിയ നിരീക്ഷണങ്ങളാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
വിധി ആശ്ചര്യജനകമെന്ന് എസ്പി ഹരിശങ്കർ
കോട്ടയം: കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ഹരിശങ്കർ പ്രതികരിച്ചത്. ഒരു രീതിയിലും അംഗീകരിക്കാൻ പറ്റുന്ന വിധിയല്ല ഇതെന്നും കൃത്യമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഇത്തരത്തിലൊരു വിധി വന്നെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നന്ദി പറഞ്ഞ് ജലന്ധർ രൂപത
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടതിനു പിന്നാലെ നന്ദി പറഞ്ഞ് ജലന്ധർ രൂപത. വിധി വന്നയുടൻ നന്ദി പറഞ്ഞ് രൂപതാ പിആർഒ പ്രസ്താവനയിറക്കി.
കന്യാസ്ത്രീയെ ആശ്വസിപ്പിക്കാൻ അഭിഭാഷകൻ മഠത്തിലെത്തി
01:53 AM Jan 15, 2022 | Deepika.com