തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ മഞ്ഞുരുകിത്തുടങ്ങി. ചികിത്സയ്ക്ക് അമേരിക്കയിലേക്കു പോകും മുൻപു മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി രണ്ടു തവണ ഫോണിൽ സംസാരിച്ചു. എന്നാൽ, ഇരുവരും തമ്മിൽ നേരിട്ടുള്ള കൂടിക്കാഴ്ച നടന്നില്ല.
പിന്നീടു മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനെ പ്രത്യേക ദൂതനായി ഗവർണറുടെ അടുത്തേക്കയച്ചു കത്തു കൈമാറി. സർവകലാശാലകളുടെ ചാൻസലറായി തുടരണമെന്ന് അഭ്യർഥിച്ചുള്ള നാലാമത്തെ കത്താണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർക്കു കൈമാറിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണർ ചാൻസലർ സ്ഥാനത്തു തുടർന്നേക്കും.ഇന്നലെ ഉച്ചയോടെ ഗവർണറെ ഫോണിൽ വിളിച്ചു ചികിത്സയ്ക്കായി അമേരിക്കയിൽ പോകുന്നത് അടക്കമുള്ള കാര്യങ്ങൾ വിശദമായി അറിയിച്ചു. വ്യാഴാഴ്ച കൊച്ചിയിലായിരുന്ന ഗവർണറെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചു സംസാരിച്ചുതുടങ്ങിയതോടെയാണു മഞ്ഞുരുകിത്തുടങ്ങിയത്.
തുടർന്നാണ് ഇന്നലെ വിളിച്ചു വിശദമായി സംസാരിച്ചത്. പിന്നീടാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനെ കത്തുമായി അയച്ചത്. വിദേശത്തുനിന്നു മടങ്ങിയെത്തിയ ശേഷം വിശദമായി സംസാരിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്.
സാധാരണയായി വിദേശത്തേക്കു പോകുംമുൻപു മുഖ്യമന്ത്രിമാർ, ഭരണത്തലവനായ ഗവർണറെ കാണുക പതിവാണ്. സർവകലാശാലാ വിഷയത്തിൽ ഗവർണറുമായി ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണു നേരിട്ടുള്ള കൂടിക്കാഴ്ച നടക്കാതിരുന്നത്.
ഇന്നലെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും കോവിഡ് ഉന്നതതല അവലോകന യോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ചുമതല ആർക്കെങ്കിലും കൈമാറണമെന്നുണ്ടെങ്കിൽ ഗവർണർ പ്രത്യേക വിജ്ഞാപനം ഇറക്കേണ്ടതുണ്ട്. എന്നാൽ, ചുമതല കൈമാറാതെ അമേരിക്കയിലിരുന്ന് ഓണ്‍ലൈനായി നിയന്ത്രിക്കാനാണു മുഖ്യമന്ത്രിയുടെ തീരുമാനം.
മുഖ്യമന്ത്രി ഗവർണറെ രണ്ടുവട്ടം ഫോണിൽ വിളിച്ചു
01:53 AM Jan 15, 2022 | Deepika.com