തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കം ആരോപണങ്ങളുടെ കരിനിഴലിൽ നിൽക്കവേ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ജില്ലാ പോലീസ് മേധാവിമാർ മുതലുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗം നാളെ രാവിലെ പത്തുമുതൽ പോലീസ് ആസ്ഥാനത്തു ചേരും.
പോലീസിനെതിരേ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചെങ്കിലും പോലീസ് പഴയപടിതന്നെയെന്നാണ് അടുത്തിടെയുണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
സ്ത്രീകൾക്കെതിരേ ഉയരുന്ന അതിക്രമങ്ങളിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരിലേക്കുതന്നെ ആരോപണങ്ങളുടെ കുന്തമുന നീണ്ടിട്ടും ഇവർക്കെതിരേ സർക്കാർ ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്നതു പൊതുജനങ്ങളിൽ ഭീതി പടർത്തിയിട്ടുണ്ട്. ആലുവയിൽ പെണ്കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിപക്ഷം സമരവുമായി രംഗത്തെത്തിയതോടെയാണ് ഒരു സിഐക്കെതിരേ നടപടി സ്വീകരിച്ചത്.
മിസ് കേരള അടക്കമുള്ളവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു രണ്ടു യുവതികൾ മരിച്ച കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരേ ആരോപണം ഉയർന്നെങ്കിലും ഇദ്ദേഹത്തെ സുപ്രധാന തസ്തികയിൽ നിന്നു മാറ്റിനിർത്തി അന്വേഷണം നടത്താൻ സർക്കാർ തയാറാകാത്തതും ഏറെ ദുരൂഹമാണ്.
സിപിഎമ്മിന്റെ ഏരിയാ സമ്മേളനങ്ങളിൽ അടക്കം പോലീസ് നടപടികൾ ഏറെ വിമർശന വിധേയമാകുന്നുണ്ട്.
ആരോപണങ്ങളുടെ കരിനിഴലിൽ പോലീസ്; ഉന്നതതല യോഗം വിളിച്ച് ഡിജിപി
01:15 AM Dec 09, 2021 | Deepika.com