തിരുവനന്തപുരം: വിശദമായ ചർച്ചകൾക്കുശേഷം മാത്രമേ വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്നു മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ധാരണയായി. അതുവരെ നിലവിലുള്ള സ്ഥിതി തുടരും.
വഖഫ് ബോർഡ് നിയമനം പിഎസ്സിക്കു വിടാനുള്ള തീരുമാനം സർക്കാരിന്റേതായിരുന്നില്ലെന്നും ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ലെന്നും സമസ്ത കേരള ജംഇയത്തുൽ ഉലമ നേതാക്കളുമായുള്ള ചർച്ചകൾക്കുശേഷം മുഖ്യമന്ത്രി അറിയിച്ചു.
വഖഫ് നിയമനങ്ങൾ പിഎസ്സിക്കു വിടാനുള്ള സർക്കാർ തീരുമാനം റദ്ദാക്കണമെന്നു നേതാക്കൾ ചർച്ചയിൽ ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടശേഷം മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതീക്ഷയുണ്ടെന്നായിരുന്നു സമസ്ത നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞത്.
വഖഫ് ബോർഡിൽ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും നിയമനത്തിന് സ്പെഷൽ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കാമെന്ന നിർദേശം നേതാക്കൾ മുന്നോട്ടുവച്ചു. ബോർഡിൽ കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിത പ്രതിനിധികളെ ഉൾപ്പെടുത്തണം. വഖഫ് ബോർഡ് റെഗുലേഷൻസ് അനുസരിച്ച് വിശ്വാസികളായ മുസ് ലിംകൾക്ക് മാത്രമായിരുന്നു ബോർഡിൽ നിയമനം ലഭിക്കാനുള്ള അവസരം ഉണ്ടായിരുന്നത്.
ഇതു റദ്ദാക്കിക്കൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും മുസ്ലിംകൾക്ക് മാത്രം വഖഫ് ബോർഡിൽ നിയമനം ലഭിക്കുന്ന സാഹചര്യം ഉറപ്പാക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.
വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചതെന്നം മുഖ്യമന്ത്രി പറഞ്ഞു. പിഎസ്സിക്ക് വിട്ടാൽ മുസ്ലിംകളല്ലാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടുമെന്നത് വസ്തുതാ വിരുദ്ധമായ പ്രചാരണമാണെന്ന് മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചു.
വഖഫ് ബോർഡ് നിയമനം പിഎസ്സിക്കു വിടുന്നതു ചർച്ചകൾക്കുശേഷം: മുഖ്യമന്ത്രി
01:09 AM Dec 08, 2021 | Deepika.com