ക്രിസ്മസിന് രക്തത്തിന്റെ നിറം കൂടിയുണ്ട്. ഹേറോദേസ് രാജാവിന്റെ ഭടന്മാർ ഊരിയ വാളുമായി ജറുസലത്തു ഓടി നടന്നത് ക്രിസ്മസ് സംഭവത്തിന്റെ തുടർച്ചയാണ്. ഊരിപ്പിടിച്ച വാളുമായി നിൽക്കുന്ന സകലരോടുമുള്ള യേശുവിന്റെ ആജ്ഞ ‘അരുത്’
എന്നാണ് (ലൂക്കാ 22:51).
ഭ്രാതൃഹത്യാപരമായ പ്രവണതകൾ മനുഷ്യരിലും ഒളിഞ്ഞു കിടപ്പുണ്ട്. നമ്മിലെല്ലാം ആക്രമിക്കുന്ന കായേനും അക്രമത്തിന് ഇരയാകുന്ന ആബേലുമുണ്ട്. ഇവരിൽ ആര് നമ്മിൽ ശക്തിപ്പെടുന്നുവെന്നത് നാം ആരെ പിന്തുണയ്ക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.
എതിർക്കുന്നവരെയും ദ്രോഹിക്കുന്നവരെയും വെട്ടിവീഴ്ത്താൻ നമുക്ക് തിടുക്കം തോന്നും. ശത്രു എന്നു നാം കരുതുന്നവർക്ക് എതിരേ ഊരിയ വാളുമായി നിൽക്കുന്ന ക്രിസ്തുശിഷ്യൻ കടുത്ത വിരോധാഭാസമാണ്. നാവും പേനയും വാക്കും മൗനവും ആക്രോശവും അപവാദ പ്രചാരണങ്ങളുമാകുന്ന ഊരിയവാളുമായി ക്രിസ്തുവിനോടു ചേർന്നു നിൽക്കുവാൻ നമുക്ക് ആവില്ല.
നമുക്ക് ഇഷ്ടമില്ലാത്ത ആശയമോ വിലക്കുകളോ നിർദേശങ്ങളോ പ്രവർത്തനമോ നമ്മെ പ്രകോപിപ്പിച്ച്, ഊരിയ വാളുമായി നാം ഒത്തുകൂടുന്നുവെങ്കിൽ നാം കായേന്റെ പക്ഷത്താണ്. നമ്മുടെ ഹൃദയമാകുന്ന അൾത്താരയിൽ വിദ്വേഷത്തിന്റെ അഗ്നി കത്തുന്നുണ്ടെങ്കിൽ നാം കായേന്റെ ബലിപീഠത്തിലാണ് അർപ്പണം നടത്തുന്നത്.
നിഷ്കളങ്കനായ ആബേൽ യേശുവിന്റെ പ്രതിരൂപമാണ്. അവന്റെ ബലിപീഠവും ബലിയുമാണ് നാം അർപ്പിക്കേണ്ടത്. നാം ഒരു വ്യക്തിയെ സ്നേഹിക്കുമ്പോഴും വെറുക്കുമ്പോഴും ആ വ്യക്തി നമ്മിലുണ്ട്. ശത്രുത മനസിനു ഭാരവും സ്നേഹം ഹൃദയത്തിനു ചിറകുകളും നൽകും. സ്നേഹം ഔഷധമായും ശുത്രുത വിഷമായും നമ്മിൽ പ്രവർത്തിക്കും.
അരുത് എന്ന കൽപനയുടെ ഭാവാത്മക വശം നാം ശ്രദ്ധിക്കുവാൻ മറക്കരുത്. സ്നേഹിക്കൂ എന്നാണതിനർഥം. ആരെയും അവരുടെ ജീവിതത്തിലെ ഏറ്റവും ദുർബല നിമിഷങ്ങൾ മാത്രം കണ്ടുകൊണ്ടു വിധിക്കരുത്. സഹോദരർക്കു തിന്മ വരുത്തി നമുക്ക് ഒരു വിജയവും വേണ്ട. ഗാന്ധിജിയുടെ വാക്കുകൾ ശ്രദ്ധിക്കുക:
“ഇംഗ്ലണ്ടിന് നിർമാർജനമോ നാശമോ സംഭവിക്കുമെങ്കിൽ, എനിക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യം വേണ്ട”. സമാധാനത്തിന്റെ രാജാവിനെ ഇല്ലായ്മ ചെയ്യുവാനാണ് ഹേറോദേസ് ശ്രമിച്ചത്. നമുക്ക് ഈ ക്രിസ്മസ് വേളയിൽ സമാധാനത്തിന്റെ സംരക്ഷകരാകുവാൻ ശ്രമിക്കാം.
ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ
റാഹേൽ തന്റെ പുത്രന്മാരെച്ചൊല്ലി കരയുന്നു
01:09 AM Dec 08, 2021 | Deepika.com