കൊച്ചി: പുരാവസ്തു തട്ടിപ്പുകേസില്‍ ഐജി ലക്ഷ്മണയെ വെട്ടിലാക്കി മോന്സൻ മാവുങ്കലിന്റെ മൊഴി.
പുരാവസ്തു ഇടപാടില്‍ ഇടനിലക്കാരിയായ ആന്ധ്ര സ്വദേശിനി സുജാതയെ തനിക്കറിയില്ലെന്നും അവരെ കേരളത്തിലേക്ക് കൊണ്ടുവന്നത് ഐജി ലക്ഷ്മണയാണെന്നുമാണ് മോന്സൻ അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി. ഇതോടെ മോന്സൻ കേസില്‍ ഐജിയുടെ പങ്ക് കൂടുതല്‍ വെളിവാകുകയാണ്.
തൃശൂര്‍ സ്വദേശി ഹനീഷ് ജോര്‍ജില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ചോദ്യം ചെയ്യലിനിടെയാണ് മോന്സൻ ഇക്കാര്യം ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയിട്ടുള്ളത്. ഐജിയുടെ നിര്‍ദേശപ്രകാരം കൊച്ചിയിലെത്തിയ സുജാത കലൂരിലെ വീട്ടിലെത്തി പുരാവസ്തുക്കള്‍ പരിശോധിച്ചിരുന്നു. അവരോട് സംസാരിച്ചിട്ടുണ്ടെന്നല്ലാതെ സുജാതയുമായി മറ്റൊരു ബന്ധവുമില്ലെന്നും മോന്സൻ മൊഴി നല്കി. സുജാതയുമായുള്ള ഐജിയുടെ ബന്ധത്തിൽ അന്വേഷണസംഘം കൂടുതൽ വ്യക്തത തേടും.
തട്ടിപ്പുകാരുമായുള്ള ഐജിയുടെ കൂടുതല്‍ ബന്ധം പുറത്തു വരുന്നതോടെ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുമെന്നാണ് സൂചന. ഐജി ലക്ഷ്മണ നിലവിൽ സസ്പെൻഷനിലാണ്.
ഐജിക്ക് കുരുക്കായി മോന്‍സന്റെ മൊഴി
12:41 AM Dec 08, 2021 | Deepika.com