കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്ന് പേര് മരിച്ച കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി സൈജു തങ്കച്ചന്റെ ലഹരി ഉപയോഗം സ്ഥിരീകരിക്കാനായി അന്വേഷണസംഘം ഇയാളുടെ മുടിയും നഖവും റീജണല്‍ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.
സൈജുവിന്റെ ഫോണില്‍നിന്നു വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച ലഹരി പാര്‍ട്ടികളുടെ ദൃശ്യങ്ങളും വീഡിയോകളും ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി. അതേസമയം സൈജുവിന്റെ ലഹരി ഇടപാടുകളെക്കുറിച്ച് അറിയില്ലെന്ന് കേസിലെ മൂന്നാം പ്രതിയും ഫോർട്ടുകൊച്ചിയിലെ നമ്പര്‍18 ഹോട്ടല്‍ ഉടമയുമായ റോയ് വയലാട്ട് മൊഴി നൽകി.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റോയിയെ ഇന്നലെ കളമശേരി മെട്രോ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം ഒരുമണിക്കൂറോളം ചോദ്യം ചെയ്തത്. തന്റെ ഹോട്ടലില്‍ സൈജു ലഹരി ഉപയോഗിച്ചോയെന്ന് അറിയില്ല.
ഹോട്ടലിലെ പാര്‍ട്ടികളില്‍ ലഹരി ഉപയോഗിച്ചിട്ടില്ല. ഹാര്‍ഡ് ഡിസ്ക് ഒളിപ്പിച്ചത് എക്സൈസിനെ ഭയന്നാണെന്നും മുന്‍ മിസ് കേരളയടക്കമുള്ളവരുടെ അപകട മരണവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും റോയി പറഞ്ഞു.
നമ്പര്‍ 18 ഹോട്ടലില്‍ സൈജു ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍നിന്ന് ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു. പിന്നീട് ചോദ്യം ചെയ്യലില്‍ സൈജു ഇത് സമ്മതിച്ചിരുന്നു.
സൈജുവിന്റെ മുടിയും നഖവും പരിശോധനയ്ക്ക്
12:41 AM Dec 08, 2021 | Deepika.com