കാസര്‍ഗോഡ്: മാതൃകാ കര്‍ഷകനില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ചെങ്കള പഞ്ചായത്തിലെ കൃഷി ഓഫീസര്‍ എറണാകുളം കുന്പളം സ്വദേശി പി.ടി.അജി(45)യാണ് വിജിലന്‍സിന്റെ പിടിയിലായത്.
സ്വാഭാവിക കൃഷിയും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ സംയുക്തമായി കൃഷി ഓഫീസുകള്‍ മുഖേന നടത്തിവരുന്ന "സുഭിക്ഷം’സുരക്ഷിതം പദ്ധതിയുടെ ഭഗമായി അതത് കൃഷി ഓഫീസിന്റെ കീഴിലുള്ള മികച്ച കര്‍ഷകനെ തെരഞ്ഞെടുത്ത് മാസംതോറും 7000 രൂപ ഓണറേറിയം നല്‍കുന്നുണ്ട്.
ഈ തുക മാറി നല്‍കുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൃഷി ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ചെങ്കള കൃഷി ഓഫീസിന്റെ കീഴില്‍ ഈ കഴിഞ്ഞ രണ്ടു മാസങ്ങളില്‍ തെരഞ്ഞെടുത്ത മാതൃകാ കര്‍ഷകനായ എം. ഗോപിനാഥിന് അര്‍ഹതപ്പെട്ട ഓണറേറിയമായ 14,000 രൂപ മാറി നല്‍കുന്നതിന് ഒരു മാസത്തെ ഓണറേറിയം തുകയായ 7000 രൂപ കൃഷി ഓഫീസറായ അജി കൈക്കൂലി ചോദിച്ചു.
7000 രൂപ കൈക്കൂലി നല്കാന് നിര്‍വാഹമില്ലെന്ന് ഗോപിനാഥന് കൃഷി ഓഫീസറെ അറിയിച്ചപ്പോള്‍ 5000 രൂപയെങ്കിലും കൈക്കൂലി നല്‍കണമെന്ന് കൃഷി ഓഫീസര്‍ നിര്‍ബന്ധം പിടിച്ചു.
ഈ വിവരം പരാതിക്കാരനായ ഗോപിനാഥ് കാസർഗോഡ് വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായ കെ.വി.വേണുഗോപാലനെ അറിയിച്ചു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ കാസര്‍ഗോഡ് വിജിലന്‍സ് യൂണിറ്റിലെ വിജിലന്‍സ് സംഘം കെണിയൊരുക്കുകയായിരുന്നു.
ചെര്‍ക്കള കൃഷി ഓഫീസില്‍ വച്ച് ഇന്നലെ ഉച്ചയ്ക്ക് 5000 രൂപ കൈക്കൂലി വാങ്ങവേ കൃഷി ഓഫീസറായ അജിയെ വിജിലന്‍സ് പിടികൂടുകയായിരുന്നു.
കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസര്‍ അറസ്റ്റിൽ
12:41 AM Dec 08, 2021 | Deepika.com