തൃശൂർ: സഹോദരിയുടെ വിവാഹത്തിനു സ്വർണം വാങ്ങാൻ വായ്പ കിട്ടുമെന്ന പ്രതീക്ഷ നശിച്ചതോടെ യുവാവ് ജീവനൊടുക്കിയതറിഞ്ഞ് സ്വദേശത്തുനിന്നും വിദേശത്തുനിന്നും സഹായ പ്രവാഹം.
തൃശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വീട്ടിൽ വിപിൻ(25) ആണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ചത്. അടുത്ത ഞായറാഴ്ച സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നു.
ഒരു സ്വകാര്യ ബാങ്കിൽനിന്ന് വായ്പ ലഭിക്കുമെന്ന ഉറപ്പിൽ വിപിൻ അമ്മയെയും സഹോദരിയെയും ജ്വല്ലറിയിൽ സ്വർണമെടുക്കാൻ വിട്ടിരുന്നു. ജ്വല്ലറിയിൽ കാത്തിരുന്നിട്ടും പണവുമായി ഉടൻ വരാമെന്നു പറഞ്ഞ വിപിനെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച വിവരമറിയുന്നത്.
മൂന്നു സെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാൽ എവിടെനിന്നും വായ്പ ലഭിച്ചിരുന്നില്ല. എന്നാൽ ഒരു ബാങ്ക് വായ്പ നൽകാമെന്ന് പറഞ്ഞിരുന്നുവത്രേ.
ഇതു പ്രതീക്ഷിച്ചെത്തിയപ്പോഴാണ് പണം കിട്ടില്ലെന്ന വിവരം അറിയുന്നത്. സഹോദരിയുടെ വിവാഹം ഈ ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. സൂപ്പർ മാർക്കറ്റിൽ ജോലിയുണ്ടായിരുന്ന വിപിനു കോവിഡ് കാലത്തു ജോലിയും നഷ്ടപ്പെട്ടിരുന്നു. സഹോദരിയുടെ വിവാഹമെന്ന വിപിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഏറെ സുമനസുകൾ മുന്നോട്ടുവന്നിട്ടുണ്ട്.
വിവാഹത്തിനുള്ള സാന്പത്തിക സഹായം നൽകാൻ നിരവധി പേർ മുന്നോട്ടുവന്നിട്ടുണ്ടെന്ന് മുൻമേയറും വാർഡ് കൗണ്‍സിലറുമായ രാജൻ പല്ലൻ പറഞ്ഞു. ദീപിക ഓണ്‍ലൈനിലൂടെ സംഭവമറിഞ്ഞ് വിദേശത്തുനിന്നും നിരവധിപേർ സഹായം നല്കാൻ മുന്നോട്ടുവന്നിട്ടുണ്ട്.
വിവാഹം മുടങ്ങാതിരിക്കാൻ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318-ഡി രംഗത്തെത്തി. ഡിസ്ട്രിക്ട് ഗവർണർ ജോർജ് മൊറേലിയുടെ നേതൃത്വത്തിൽ ഭാരവാഹികൾ വീട്ടിലെത്തി വിവരങ്ങൾ ആരാഞ്ഞു.
ലയൺസ് ക്ലബ്ബിന്റെ ധനസഹായത്തോടെ നിശ്ചയിച്ച വിവാഹം നടത്തുമെന്നും ക്ലബ് ഭാരവാഹികൾ അറിയിച്ചു.
വിവാഹ സമ്മാനമായി സ്വർണം നൽകുമെന്ന് പ്രമുഖ ജ്വല്ലറി അധികൃതരും സാമ്പത്തിക സഹായം നൽകുമെന്ന് ഏതാനും ചാരിറ്റബിൾ സൊസൈറ്റികളും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, വിവാഹത്തിൽനിന്നു പിന്മാറില്ലെന്നും സ്ത്രീധനമായി സ്വർണമോ പണമോ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതിശ്രുതവരൻ പ്രതികരിച്ചു. പണത്തിനു ബുദ്ധിമുട്ടുണ്ടെന്ന കാര്യം അറിഞ്ഞിരുന്നില്ല.
വിപിന്റെ മരണാനന്തര ചടങ്ങുകളും മറ്റും കഴിഞ്ഞശേഷം വിവാഹം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ബാങ്ക് വായ്പ കിട്ടാതെ യുവാവ് ജീവനൊടുക്കി
12:41 AM Dec 08, 2021 | Deepika.com