ചുങ്കപ്പാറ (പത്തനംതിട്ട): സ്കൂൾ വിദ്യാർഥികളെ വഴിയിൽ തടഞ്ഞുനിർത്തി ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ചുങ്കപ്പാറ കോട്ടാങ്ങൽ സെന്റ് ജോർജ് ഹൈസ്കൂളിലെ കുട്ടികളെയാണ് ഇന്നലെ രാവിലെ സ്കൂൾ കവാടത്തിനു സമീപം ചിലർ വഴിയിൽ തടഞ്ഞ് വസ്ത്രത്തിൽ ബാഡ്ജുകൾ കുത്തിയത്. ‘ഐ ആം ബാബറി’ എന്നെഴുതിയ ബാഡ്ജാണ് ധരിപ്പിച്ചത്.
ആണ്‍കുട്ടികളുടെ ഷർട്ടിൽ ബാഡ്ജ് കുത്തുകയും പെണ്‍കുട്ടികൾക്ക് കൈയിൽ നൽകുകയുമായിരുന്നു. ചുങ്കപ്പാറ സ്വദേശിയായ ഒരാളുടെ പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടിൽ ബാഡ്ജ് കുത്തിക്കൊടുക്കുന്നതും കുട്ടികൾ ഇതുമായി നിൽക്കുന്നതുമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമുണ്ടായത്.
കൊച്ചുകുട്ടികൾ ബാഡ്ജുമായി സ്കൂളിൽ എത്തിയപ്പോഴാണ് വിവരമറിയുന്നതെന്ന് ഹെഡ്മാസ്റ്റർ ജോസ് മാത്യു പറഞ്ഞു. അപ്പോൾ തന്നെ ബാഡ്ജ് നീക്കംചെയ്യാൻ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞു ചേർന്ന പിടിഎ കമ്മിറ്റിയോഗം പെരുന്പെട്ടി പോലീസിൽ പരാതി നൽകി. സ്കൂൾ മാനേജറെയും തിരുവല്ല ഡിഇഒയെയും വിവരം അറിയിച്ചതായും ഹെഡ്മാസ്റ്റർ അറിയിച്ചു.
കുട്ടികളുടെ രക്ഷിതാക്കളടക്കമുള്ളവരുടെ പരാതികളും ലഭിച്ചിട്ടുണ്ടെന്ന് പെരുന്പെട്ടി പോലീസ് അറിയിച്ചു. മതസ്പർധ വളർത്താൻ ശ്രമിക്കുക, മതസൗഹാർദം തകർക്കാൻ ശ്രമിക്കുക എന്നീ കുറ്റങ്ങൾ ചുമത്തി ചുങ്കപ്പാറ സ്വദേശി മുനീർ ഇബ്നു നസീർ, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർ എന്നിവർക്കെതിരേ യാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കുട്ടികളെ നിർബന്ധിച്ച് ബാബറി മസ്ജദിന്റെ ബാഡ്ജ് ധരിപ്പിച്ചതിൽ നടപടിയുമായി ദേശീയ ബാലാവകാശ കമ്മീഷനും വിശദീകരണം തേടി. സംഭവത്തിൽ പത്തനംതിട്ട പോലീസ് മേധാവിയോടു റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് കമ്മീഷൻ ചെയർപേഴ്സണ്‍ പ്രിയങ്ക് കനുംഗോ അറിയിച്ചു. ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് നൽകിയ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ.
സ്കൂൾ കുട്ടികളെ തടഞ്ഞു ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ കേസെടുത്തു
12:47 AM Dec 07, 2021 | Deepika.com