തിരുവനന്തപുരം: പൂവാറിനു സമീപം റിസോർട്ട് കേന്ദ്രീകരിച്ച് ലഹരിപാർട്ടി നടത്തിയ സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യംചെയ്യുമെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. ബംഗളുരുവിൽനിന്നാണ് തങ്ങൾ ലഹരിമരുന്ന് വാങ്ങിയതെന്നാണ് പ്രതികൾ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയത്.
യുവാക്കളെയും ആവശ്യക്കാരെയും ഉൾപ്പെടുത്തി വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു ഇവരുടെ പ്രവർത്തനം. ആറ് മണിക്കൂർ മുൻപ് ഡിജെ പാർട്ടിയുടെ വിവരം ഗ്രൂപ്പിൽ മെസേജ് മുഖേന അറിയിക്കും. ഡിജെ പാർട്ടിയെന്ന വ്യാജേനയാണ് ലഹരിമരുന്ന് വ്യാപാരം പ്രതികൾ നടത്തിയിരുന്നത്. വിദ്യാർഥിനികൾ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിനോക്കുന്ന യുവതികൾ ഉൾപ്പെടെ ഈ സംഘത്തിലുണ്ടെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
ഫ്ളാറ്റുകളിലും ഹോസ്റ്റലുകളിലും ഗ്രൂപ്പായി താമസിക്കുന്ന സ്ഥിരവരുമാനമുള്ള യുവതീ- യുവാക്കളെയാണ് ലഹരിമരുന്ന് സംഘം ലക്ഷ്യമിട്ടിരുന്നതെന്നാണ് പ്രതികൾ വെളിപ്പെടുത്തിയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസും പോലീസും കടന്നു ചെന്നാൽ രക്ഷപ്പെടാൻ സാധിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഡിജെ പാർട്ടിയിലൂടെ ലഹരിവ്യാപാരം നടത്തി വന്നിരുന്നത്.
ഏറെ നാളായി ഡിജെ പാർട്ടിയുടെ മറവിൽ ലഹരിമരുന്ന് വ്യാപാരം നടത്തിവരികയായിരുന്ന സംഘത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ എക്സൈസിനു ലഭിച്ചതോടെയാണ് റിസോർട്ടിൽ റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.
ലഹരി പാർട്ടി: പ്രതികളെ റിമാൻഡ് ചെയ്തു
12:47 AM Dec 07, 2021 | Deepika.com