തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്ന് പ്രതികൾ. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിൽ ഹാജരാക്കവേ കോടതി പരിസരത്തുണ്ടായിരുന്ന മാധ്യമങ്ങളോട് പ്രതികൾ ഇക്കാര്യം വിളിച്ചു പറയുകയായിരുന്നു.
വ്യക്തി വൈരാഗ്യത്തെ ത്തുടർന്നായിരുന്നു കൊലപാതകമെന്നും തങ്ങൾക്കാർക്കും രാഷ്ട്രീയബന്ധം ഇല്ലെന്നും സംഭവത്തിൽ ഒരു ഗൂഢാലോചനയും ഇല്ലെന്നും പ്രതികൾ വ്യക്തമാക്കി.
കേസിലെ പ്രതികളായ ജിഷ്ണു, നന്ദു, പ്രമോദ്, വിഷ്ണു കുമാർ, മൻസൂർ എന്നിവരെ 13 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവായി. തുടർ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവുണ്ടായത്. പ്രതികൾക്കുവേണ്ടി അഭിഭാഷകരാരും ഹാജരായിരുന്നില്ല.
ഒന്നാം പ്രതി ജിഷ്ണുവിനു മാത്രമാണ് സന്ദീപിനോട് വിരോധമുണ്ടായിരുന്നതെന്ന് രണ്ടാം പ്രതി നന്ദു പറഞ്ഞു. ആക്രമിച്ചതു കൊല്ലാൻവേണ്ടി ആയിരുന്നില്ലെന്നും തനിക്കു വധഭീഷണി യുണ്ടെന്നും ഒന്നാം പ്രതി ജിഷ്ണു കോടതിയെ അറിയിച്ചു.
പ്രതികളെ ഉന്നത ഉദ്യോസ്ഥരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു തുടങ്ങി.
സിപിഎം നേതാവിന്റെ കൊലപാതകം; രാഷ്ട്രീയപ്രേരിതമല്ലെന്ന് പ്രതികൾ
12:47 AM Dec 07, 2021 | Deepika.com