തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തി സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയെ വിമർശിച്ച് നടൻ ജയസൂര്യ. മഴയാണു റോഡുകളുടെ ശോചനീയാവസ്ഥയ്ക്കു കാരണമെന്ന മന്ത്രിയടക്കമുള്ള ജനപ്രതിനിധികളുടെ അഭിപ്രായത്തെ ശക്തമായാണു ജയസൂര്യ വിമർശിച്ചത്.
കേരളത്തിൽ മഴക്കാലത്ത് റോഡ് ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ ചിറാചുഞ്ചിയിൽ റോഡേ ഉണ്ടാകില്ലായെന്നായിരുന്നു നടന്റെ വിമർശനം. നല്ല റോഡിലൂടെ സഞ്ചരിക്കുകയെന്നത് ഒരു പൗരന്റെ അപേക്ഷയോ ആഗ്രഹമോ അല്ല.
ഭാര്യയുടെ സ്വർണം പോലും പണയംവച്ചു പണം കണ്ടെത്തി റോഡ് നികുതിയടയ്ക്കുന്നവരാണ് ഇവിടെയുള്ളതെന്നും ജയസൂര്യ പറഞ്ഞു. മന്ത്രിയെന്ന നിലയിലുള്ള മുഹമ്മദ് റിയാസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കാനും ജയസൂര്യ മറന്നില്ല. റിയാസ് ഊർജസ്വലനായ മന്ത്രിയാണെന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് നല്ല പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നതായും ജയസൂര്യ പറഞ്ഞു.
തന്റെ പരാമർശം വിവാദമായെന്നു കണ്ട ജയസൂര്യ മനസിൽ തോന്നുന്നതു പറഞ്ഞുകൊള്ളാൻ മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണു വിമർശനം നടത്തിയതെന്നു പറഞ്ഞു വിഷയത്തെ തണുപ്പിക്കുകയും ചെയ്തു.
മന്ത്രി റിയാസിനു നടൻ ജയസൂര്യയുടെ വിമർശനവും അഭിനന്ദനവും
12:22 AM Dec 05, 2021 | Deepika.com