ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ
സ്വർഗവും ഭൂമിയും തമ്മിൽ പറുദീസയിൽ വച്ച് അകന്നു. മനുഷ്യന് ദൈവം വിദൂരസ്ഥനും അപ്രാപ്യനുമായി. പറുദീസയുടെ കവാടം മനുഷ്യനു മുന്നിൽ അടഞ്ഞു. അതോടെ ജീവിതത്തിന്റെ എല്ലാ മേഖലകളിൽനിന്നും പറുദീസാ അനുഭവങ്ങളും പടിയിറങ്ങി.
ക്രിസ്തു ലോകത്തിലേക്കു വന്നത് നമ്മെ ഒന്നിപ്പിക്കുന്നതിനും ശത്രുതയുടെ മതിൽ തകർക്കുന്നതിനുമാണ് (എഫേസൂസ് 2:14). സ്വർഗവും ഭൂമിയും തമ്മിൽ വേർതിരിച്ചിരിക്കുന്ന മതിലിന്റെ ‘വാതിലാണ്’ ഈശോ: “ഞാനാകുന്നു വാതിൽ” (യോഹ 10:9). ക്രിസ്മസ് വാതിലുകൾ തുറക്കാനുള്ള സമയമാണ്. അനൈക്യത്തിന്റെ അലോസരങ്ങളിൽ അലയുന്ന സമൂഹങ്ങളാണ് നമുക്കു ചുറ്റിലും. ഒന്നിച്ചു പ്രാർഥിക്കുന്നതിന് കുടുംബങ്ങൾക്കാവുന്നില്ല. ഒരുമിച്ചു ജീവിക്കുന്നതിനു ദമ്പതികൾക്കു കഴിയുന്നില്ല.
ഐക്യത്തിൽ ആരാധിക്കുന്നതിന് സഭകൾക്കു സാധിക്കുന്നില്ല. സമാധാനപരമായ സഹവർത്തിത്വത്തിനുപോലും ജനതകൾക്കു കഴിയുന്നില്ല. എല്ലാവരും ഹൃദയത്തിനു ചുറ്റും മതിലുകൾ കെട്ടിയിരിക്കുന്നു. അന്ധകാരത്തിന് അന്ധകാരത്തെ അകറ്റുവാൻ കഴിയില്ല. പ്രകാശത്തിനു മാത്രമേ അതു സാധിക്കൂ. ഹൃദയത്തിന്റെ വാതിലുകൾ നാം തുറക്കുക. ക്രിസ്തു ഇതാ പുറത്തുവന്നു മുട്ടുന്നു.
നമ്മുടെ ഭവനങ്ങൾക്കും ദേവാലയങ്ങൾക്കും ഭിത്തികളുണ്ട്. എന്നാൽ അവയ്ക്കെല്ലാം വാതിലുകളും ജനാലകളുമുണ്ട്. നമുക്ക് വാതിലുകൾ ഉള്ള മതിലുകളും ഭിത്തികളും വേണം. ഭിത്തി അച്ചടക്കം, സ്വകാര്യത, സ്വാതന്ത്ര്യം, സംരക്ഷണം, ഭദ്രത, സുരക്ഷിതത്വം എന്നിവയുടെ ഭാഗമാണ്. എന്നാൽ അവ കാരാഗൃഹങ്ങളാവാൻ പാടില്ല. മതങ്ങൾ മനുഷ്യരെ മതിൽ കെട്ടി പൂട്ടിയിടുന്ന തടവറകൾ ആവാൻ പാടില്ല. മതങ്ങളുടെ ഏറ്റവും വലിയ പ്രസക്തി അവ മനുഷ്യന്റെ സാമൂഹിക ജീവിതത്തിനുള്ള ത്വരയെ തൃപ്തിപ്പെടുത്തുന്നു എന്നതാണ്. നമ്മുടെ ഹൃദയ ഭിത്തികൾക്ക് വാതിലുകൾ വേണം, സ്നേഹവും നന്മയും സ്വീകരിക്കുവാനും കൊടുക്കുവാനും.
ജീവിതത്തിലെ വലിയ ദുരന്തം നാം ജീവിച്ചിരിക്കുമ്പോൾ തന്നെ നമ്മുടെ ഉള്ളിൽ സംഭവിക്കുന്ന മരണമാണ്. സ്നേഹവും നന്മകളും മനുഷ്യത്വവും ഉള്ളിൽ മരിച്ചിട്ട്, പുറമേ നാം ജീവനോടെ ഇരിക്കുന്നതുകൊണ്ട് എന്തു പ്രയോജനം? ലോകത്തിലെ ദുരിതങ്ങൾ കുറയ്ക്കുന്നതിന് നമുക്ക് എല്ലാവർക്കും അൽപ്പം ചിലത് ചെയ്യുവാനാകും. അതു ചെയ്യുക. അത്രയും നാമും ലോകവും മെച്ചമാകും.
ന്യൂയോർക്കിൽ സ്വാതന്ത്ര്യ പ്രതിമ സ്ഥാപിച്ചിരിക്കുന്ന പീഠത്തിൽ അതിമനോഹരമായ ഒരു ഗീതം കുറിച്ചു വച്ചിട്ടുണ്ട്. അമേരിക്കൻ എഴുത്തുകാരിയായ എമ്മാ ലാസറസിന്റെതാണ് ആ കവിത. സമാധാനത്തിന്റെ വിളക്കുമായി നിൽക്കുന്ന സ്വാതന്ത്ര്യ പ്രതിമ, സകലർക്കും വാതിലായി നിൽക്കുന്നുവെന്ന അർഥമാണ് കാവ്യത്തിനുള്ളത്.
കവിതയുടെ ഒരു ഭാഗത്തിന്റെ പരിഭാഷ ഇങ്ങനെയാണ്: “നിങ്ങളുടെ പരിക്ഷീണിതരെയും ദരിദ്രരെയും സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുവാൻ കേഴുന്നവരെയും എനിക്കു തരൂ. ഭവനരഹിതർ, കൊടുങ്കാറ്റിൽ ആടി ഉലഞ്ഞവർ എന്റെ അടുത്തേക്കു വരൂ. സ്വർണകവാടത്തിനു സമീപം വിളക്കുയർത്തി ഞാൻ നിൽക്കുന്നു”
നമുക്ക് ക്രിസ്തുവിനെ പോലെ സമാധാനത്തിന്റെ, സ്നേഹത്തിന്റെ, ക്ഷമയുടെ കവാടമായി സർവരെയും ഉൾക്കൊള്ളാം. ഹൃദയവാതിൽ ആർക്കുമെതിരേ അടയ്ക്കാതിരിക്കാം.
“വാതിലുകൾ പണിയാം’’
12:22 AM Dec 05, 2021 | Deepika.com