കോഴിക്കോട്: വ്രതമെടുത്ത് ശബരിമലയ്ക്കു പോകാനൊരുങ്ങിയ സിപിഎം പ്രവര്‍ത്തകനു ക്ഷേത്രത്തില്‍ ആചാരവിലക്ക്. കോഴിക്കോട് വെള്ളയില്‍ പ്രദേശത്തെ തൊടിയില്‍ ‘കാവ്യസ്മിതം’ വീട്ടില്‍ ഷിന്ജുവിനാണ് തൊട്ടടുത്ത ക്ഷേത്രത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ക്ഷേത്രത്തിലെ ഭാരവാഹി കൂടിയാണ് ഷിന്‍ജു. ശബരിമലയ്ക്കു പോകുന്നതിനായി ക്ഷേത്രത്തില്‍ കെട്ട് നിറയ്ക്കാന്‍ അനുവദിക്കില്ലെന്നാണ് ഭാരവാഹികള്‍ തീരുമാനിച്ചതെന്ന് ഷിന്‍ജു പറഞ്ഞു.
കെട്ട് നിറയ്ക്കുന്നതിനു മുമ്പ് വഴിപാട് രസീത് നല്‍കരുതെന്ന് ക്ഷേത്രം ജീവനക്കാരിക്കും കെട്ട് നിറയ്ക്കാന്‍ അനുവദിക്കരുതെന്ന് പൂജാരിക്കും നിര്‍ദേശം നല്‍കിയതായും ഷിന്‍ജു പറയുന്നു. വ്രതമാരംഭിക്കുന്നതിനായി മാലയിട്ട് നല്‍കിയതിന് ക്ഷേത്രം പൂജാരി ശാസിച്ചതായും ഷിന്‍ജു അറിയിച്ചു. തുടര്‍ന്ന് നാളെ മറ്റൊരുക്ഷേത്രത്തില്നിന്ന് കെട്ട് നിറയ്ക്കാനാണ് ഷിന്‍ജുവിന്റെ തീരുമാനം.
നേരത്തെ ഹിന്ദുഐക്യവേദി വെള്ളയില്‍ മേഖലാ ട്രഷററും വഴിയോരകച്ചവട യൂണിയന് (ബിഎംഎസ്) ജില്ലാ ഭാരവാഹിയുമായ ഷിന്‍ജു ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ക്ഷേത്രഭാരവാഹികളുടെ നടപടിയെ ചോദ്യംചെയ്ത് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ മുമ്പാകെ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ഷിന്‍ജു.
ശബരിമലയ്ക്ക് പോകാൻ മാലയിട്ട സിപിഎം പ്രവര്‍ത്തകനു ക്ഷേത്രവിലക്ക്
12:07 AM Dec 05, 2021 | Deepika.com