കോഴിക്കോട്: ഇംഗ്ലണ്ടിൽനിന്ന് കഴിഞ്ഞ 21ന് എത്തിയ കോഴിക്കോട് സ്വദേശിയായ ആരോഗ്യപ്രവർത്തകന് ഒമിക്രോൺ എന്നു സംശയം. ഇതേത്തുടർന്ന് സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ജനിതക ശ്രേണീകരണം നടത്തിയ ശേഷം ഒരാഴ്ചയ്ക്കകം ഫലം ലഭിക്കുമെന്ന് കോഴിക്കോട് ഡിഎംഒ ഡോ. ഉമ്മർഫാറൂഖ് അറിയിച്ചു.
ഒമിക്രോൺ സജീവമാകുന്നതിന് മുമ്പാണ് ഇദ്ദേഹം ഇംഗ്ലണ്ടിൽനിന്ന് നാട്ടിലെത്തിയത്. ഇക്കഴിഞ്ഞ 21ന് നാട്ടിലെത്തിയ ഇദ്ദേഹത്തിന് 26ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഹൈ റിസ്്ക് രാജ്യങ്ങളിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് 46 കാരന്റെയും കോവിഡ് പോസിറ്റീവായ അമ്മ അടക്കമുള്ള വീട്ടുകാരുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചത്. ഇവരെല്ലാം വീട്ടിൽ നിരീക്ഷണത്തിലാണ്.
ഇവർക്ക് പനിയും തലവേദനയുമടക്കം നേരിയ ലക്ഷണങ്ങളുണ്ട്. കൂടുതൽ പ്രശ്നങ്ങളുണ്ടെങ്കിൽ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കും. മൂന്ന് ഡോസ് ഫൈസർ വാക്സിൻ ഇദ്ദേഹം സ്വീകരിച്ചിട്ടുണ്ട്. കോഴിക്കോട്ട് ഇവർക്ക് സമ്പർക്കം കുറവാണ്. ട്രെയിനിൽ നാലു ജില്ലകളിൽ യാത്ര ചെയ്തിട്ടുണ്ട്. ജില്ലകളിലെ സമ്പർക്കപ്പട്ടിക തയാറാക്കി വരികയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണു സൂചന.
കോഴിക്കോട്ട് ഒമിക്രോൺ ആശങ്ക; യുകെയിൽനിന്ന് എത്തിയയാൾ നിരീക്ഷണത്തിൽ
01:08 AM Dec 04, 2021 | Deepika.com