തിരുവനന്തപുരം: കേരളത്തിൽ മതപരമായ ധ്രുവീകരണം നടത്താൻ ബിജെപിയും ആർഎസ്എസും എസ്ഡിപിഐയും ആസൂത്രിതശ്രമം നടത്തുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊതുജനങ്ങളെ അണിനിരത്തി സിപിഎം ഇതിനെ ചെറുക്കും. തലശേരിയിൽ ബിജെപി- ആർഎസ്എസ് പ്രവർത്തകർ മുസ്ലീം കൾക്കെതിരേ കലാപാഹ്വാനം നടത്തി പ്രകടനം നടത്തി. ഇതിനെതിരേ എസ്ഡിപിഐക്കാർ രംഗത്തു വന്നു.
ന്യൂനപക്ഷ സംരക്ഷണ മുദ്രാവാക്യം ഉയർത്തി ഈ മാസം ഏഴിന് സിപിഎം ജില്ലാ, ഏരിയാ തലങ്ങളിൽ പ്രചാരണ പരിപാടികൾ നടത്തും. സിപിഎം രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണിത്. രാജ്യവ്യാപകമായി ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും ദളിതർക്കുമെതിരേ വ്യാപക അക്രമം നടന്നു വരികയാണ്.
തിരുവല്ലയിൽ സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയതിനു പിന്നിൽ നടന്ന ഗൂഢാലോചനയിൽ ആരൊക്കെ പങ്കാളികളാണെന്നു കണ്ടെത്താൻ ഉന്നതതല അന്വേഷണം നടത്തണം.
പിണറായി സർക്കാർ അധികാരത്തിൽ വന്ന 2016 നു ശേഷം സിപിഎമ്മിന്റെ ഇരുപതു പ്രവർത്തകർ ബിജെപി- ആർഎസ്എസുകാരുടെ കൊലക്കത്തിക്ക് ഇരയായി. സന്ദീപിന്റെ കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയമല്ലെന്നു പോലീസ് അഭിപ്രായപ്പെട്ടതു ചൂണ്ടിക്കാട്ടിയപ്പോൾ പോലീസ് അങ്ങനെ പറഞ്ഞതു പരിശോധിക്കേണ്ടതാണെന്നു കോടിയേരി പറഞ്ഞു.
സംസ്ഥാനത്ത് മതപരമായ ധ്രുവീകരണം നടത്താൻ ശ്രമം: കോടിയേരി
12:59 AM Dec 04, 2021 | Deepika.com