തിരുവനന്തപുരം: ശബരി പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് രണ്ടു മാസത്തിനകം റെയിൽവേയ്ക്കു സമർപ്പിക്കുമെന്ന് കേരളം. ശബരിപാതയടക്കം റെയിൽവേ വികസന പദ്ധതികളെക്കുറിച്ച് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി ദക്ഷിണറെയിൽവേ ജനറൽ മാനേജർ ജോണ് തോമസുമായി നടത്തിയ ചർച്ചയിലാണു തീരുമാനം.
ശബരി പാതയുമായി ബന്ധപ്പെട്ട് ഇനി 41 കിലോമീറ്ററോളം പ്രദേശത്തെ സർവേ നടപടികൾ വേഗത്തിലാക്കും. റെയിൽവേയുടെയും സംസ്ഥാനത്തിന്റെയും സംയുക്ത കന്പനിയായ റെയിൽവേ വികസന കോർപറേഷൻ (കെആർഡിസിഎൽ) ചെറുവിമാനമുപയോഗിച്ച് ഇതിനായി ആകാശ സർവേ നടത്തും.
ഭൂമിയേറ്റെടുക്കൽ ചെലവുകൾക്കായി ഭൂമി വിലയുടെ 30 ശതമാനം എസ്റ്റാബ്ലിഷ്മെന്റ് ചാർജായി റെയിൽവേ നൽകണമെന്നത് കേരളം വേണ്ടെന്നുവച്ചു. 900 കോടിയിലേറെയാണ് ഭൂമിയേറ്റെടുക്കലിന് ചെലവ്. എസ്റ്റിമേറ്റ് പുതുക്കുന്പോൾ പദ്ധതി ച്ചെലവ് 3500 കോടിയായി ഉയരുമെന്നതു കണക്കിലെടുത്താണിത്.
വിവിധ റെയിൽവേ മേൽപ്പാലങ്ങൾക്കും അടിപ്പാതകൾക്കുമായി ഭൂമിയേറ്റെടുക്കുന്നതും അനുമതി നൽകുന്നതുമടക്കം 50 വിഷയങ്ങൾ ചർച്ചാവിഷയമായി. റെയിൽവേ മേൽപ്പാലം നിർമാണത്തിനായി ത്രികക്ഷി കരാറിൽ ഒപ്പിടാൻ മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
സംസ്ഥാനത്താകെ ഇപ്പോൾ നിലവിലുള്ള 428 ലെവൽ ക്രോസുകളിൽ 143 എണ്ണത്തിലാണ് ഗതാഗതം കൂടുതലുള്ളതെന്നാണു കണക്കാക്കുന്നത്. ഇവിടങ്ങളിലാണ് മേൽപ്പാലങ്ങളോ അടിപ്പാതകളോ നിർമിക്കാൻ ധാരണയായിട്ടുള്ളത്.
ശബരി പാത: പുതുക്കിയ എസ്റ്റിമേറ്റ് രണ്ടു മാസത്തിനകം റെയിൽവേയ്ക്കു സമർപ്പിക്കുമെന്നു കേരളം
12:59 AM Dec 04, 2021 | Deepika.com