തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. സർക്കാർ നിർദേശ പ്രകാരം ഇൻസ്പെക്ടർ ജനറൽ എച്ച്. വെങ്കടേഷിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ജീവൻ 2 എന്ന പേരിൽ ഒരേസമയം വിജിലൻസ് സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തിയത്.
സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്ന വൻകിട കന്പനികളിൽനിന്നും ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങി അവർക്ക് കൂട്ടു നിൽക്കുന്നതായും ഇവർക്ക് ലൈസൻസ് വിതരണം ചെയ്യുന്നതിൽ വ്യാപക ക്രമക്കേട് നടക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം എടുക്കുന്ന സാന്പിളുകൾ കടയുടമകളിൽനിന്നും കൈക്കൂലി വാങ്ങി കൃത്യമായി പരിശോധനകൾക്ക് അയയ്ക്കുന്നില്ല.
ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് ഇൻസ്പെക്ടർമാർ പരിശോധിച്ച് മഹസർ സഹിതം എടുക്കുന്ന ഭക്ഷ്യ സാന്പിൾ കൃത്യസമയത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബുകളിൽ അയച്ച് പരിശോധിക്കുന്നതിൽ കാലതാമസം വരുത്തുന്നു. മാത്രമല്ല കടയുടമകളുമായുള്ള രഹസ്യ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഇല്ലാതെ കേസ് അവസാനിപ്പിക്കുകയും ചെയ്യുന്നതായും പരിശോധനയിൽ കണ്ടെത്തി.
നിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ നിരോധിച്ചാലും അവ വീണ്ടും വിപണിയിൽ എത്തുന്നുണ്ടോയെന്നു പരിശോധിച്ച് നടപടി സ്വീകരിക്കുന്നില്ല. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറിവോടും സമ്മതത്തോടും കൂടെ അന്യസംസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമല്ലാത്ത വെളിച്ചെണ്ണ, ബേക്കറി ഭക്ഷ്യ ഉത്പന്നങ്ങൾ, ഐസ്ക്രീം, പാൽ മറ്റു ഭക്ഷണസാധനങ്ങൾ എന്നിവ സംസ്ഥാനത്ത് വ്യാപകമായി വിറ്റഴിയുന്നു.
കൂടാതെ ഭക്ഷ്യ സുരക്ഷാ വിഭാഗം ശേഖരിക്കുന്ന സാന്പിൾ പരിശോധനയ്ക്കായി അയയ്ക്കുന്ന ലാബുകളിൽ കന്പനി നേരിട്ടെത്തി റിപ്പോർട്ടുകൾ അവർക്ക് അനുകൂലമാക്കി മാറ്റുന്നു. കുറ്റക്കാരായി കണ്ടെത്തിയ ഉത്പാദകർക്കെതിരേ നിയമനടപടി സ്വീകരിച്ച് അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാമെന്നിരിക്കേ ഉദ്യോഗസ്ഥർ തുച്ഛമായ പിഴ ഈടാക്കി കുറ്റക്കാരെ സഹായിക്കുന്നു.
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ആർഡിഒ മുന്പാകെ വിചാരണയിലിരിക്കുന്ന കേസുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ താത്പര്യമില്ലായ്മ മൂലം വർഷങ്ങളായി കെട്ടിക്കിടക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷാ കമ്മീഷണർ നിരോധിച്ച ഉത്പന്നങ്ങൾ കൃത്യമായ പരിശോധനകൾ നടത്താത്തതിനാൽ മറ്റുപേരുകളിൽ വിപണിയിലെത്തുന്നതായും കണ്ടെത്തി.
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം എല്ലാ ഭക്ഷ്യ സുരക്ഷാ ഉദ്ദ്യോഗസ്ഥരും എല്ലാ മാസവും കൃത്യമായിസാന്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കണമെന്ന നിയമം പല ഉദ്ദ്യോഗസ്ഥരും പാലിക്കുന്നില്ല. മായം ചേർക്കൽ കണ്ടെത്തിയാൽ ഇന്ത്യൻ ശിക്ഷാനിയമം 272, 273 പ്രകാരമുള്ള ക്രിമിനൽ നടപടി കുറ്റക്കാർക്കെതിരേ സ്വീകരിക്കുന്നില്ല.
ജീവനക്കാർ ഫീൽഡ് ഡ്യൂട്ടിയെന്ന് രേഖകളിൽ കാണിക്കാറുണ്ടെങ്കിലും അവർ കൃത്യമായി ഡ്യൂട്ടിയ്ക്ക് വരുകയോ കടകളിൽ പരിശോധന നടത്തുകയോ ചെയ്യുന്നില്ല. ഭക്ഷ്യ സുരക്ഷാഓഫീസുകളിൽ ലഭിക്കുന്ന പരാതികൾ കൃത്യമായി രജിസ്റ്ററിൽ പതിക്കുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നില്ലയെന്നും പരിശോധനയിൽ വ്യക്തമായി.
വൻകിട ഹോട്ടലുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും കൈക്കൂലി വാങ്ങി പരിശോധന നടത്താതെ അവരെ സഹായിക്കുന്നു. ലൈസൻസ് വിതരണത്തിലെ മാനദണ്ഡങ്ങൾ പാലിക്കാതെയും കടകളിൽ പരിശോധന നടത്താതെയുമാണ് ലൈസൻസ് വിതരണംനടത്തുന്നതെന്നും കണ്ടെത്തി.
സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വ്യാപക ക്രമക്കേട്
12:59 AM Dec 04, 2021 | Deepika.com