ക്രിസ്മസ് സൂര്യോദയത്തിന്റെ തിരുനാളാണ്, സൂര്യാസ്തമനത്തിന്റെതല്ല; പ്രത്യാശയുടെ പൊൻ വെളിച്ചമാണത്. ലോകാവസാനത്തിനു തൊട്ടു മുൻപുള്ള ഒരു ക്രിസ്മസാണ് 2021ലേത് എന്ന് ദൈവത്തിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്ന ഒരാളും ചിന്തിക്കില്ല.
ലോകാവസാനത്തിന്റെ ലക്ഷണങ്ങളെപ്പറ്റി സുവിശേഷകന്മാർ പഠിപ്പിക്കുന്നുണ്ട്: ക്ഷാമം, യുദ്ധം, ഭൂമികുലുക്കം, സൂര്യചന്ദ്രന്മാർ ഇരുണ്ടു പോവുക തുടങ്ങിയവ. എന്നാൽ ലോകാവസാനത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളായി പറഞ്ഞിരിക്കുന്നവ സമൂഹങ്ങൾ തമ്മിൽ വർധിച്ചു വരുന്ന വിദ്വേഷം, പെരുകുന്ന അധർമം, തണുത്തുറയുന്ന സ്നേഹം എന്നിവയാണ്.
ലോകം അവസാനിക്കുന്നുവെന്ന് തോന്നുവാൻ കാരണമെന്താണ്. മനുഷ്യർക്ക് മനുഷ്യരായി ഭൂമിയിൽ ജീവിക്കുവാൻ സാധിക്കുന്നില്ല. നമ്മിലെ ദൈവികതയും മാനുഷികതയും മരിക്കുന്നു. ഇവ നമ്മിലെ പ്രത്യാശയെ കെടുത്തിക്കളയുന്നു. അതുകൊണ്ട് ലോകം ഉടൻ അവസാനിക്കുമെന്ന വിഭ്രാന്തി നമ്മിൽ ഉണ്ടാകുന്നു. സത്യത്തിൽ ലോകമല്ല അവസാനിക്കുന്നത്.
നമ്മിലെ മനുഷ്യത്വമാണ് മരിച്ചുകൊണ്ടിരിക്കുന്നത്. നല്ല മനുഷ്യരുടെ സംഖ്യ കുറയുമ്പോൾ, നന്മ മരിക്കുമ്പോൾ, നമ്മിൽ ദൈവം മരിക്കുന്നു. അപ്പോൾ അസ്തമനത്തിന്റെ നിരാശാ ചിന്തകൾ നമ്മിൽ ശക്തിപ്പെടും. ഈശോ ഒരിക്കലും അസ്തമിക്കാത്ത സൂര്യനാണ്.
മദർ തെരേസയുടെ മരണത്തിൽ അനുശോചിച്ചുകൊണ്ട് അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. കെ.ആർ. നാരായണൻ പറഞ്ഞു: അമ്മയുടെ മരണത്തോടെ ലോകത്തിൽ ഉണ്ടായിരുന്ന സ്നേഹത്തിന്റെ അളവ് ഇന്നലത്തേതിലും ഇന്നു കുറഞ്ഞിരിക്കുന്നു.
ഓരോ ക്രിസ്മസും ദൈവിക സ്നേഹത്തിന്റെ അളവ് ഭൂമിയിൽ വർധിപ്പിക്കുന്നതിനുള്ള ക്ഷണമാണ്. നമ്മിലെ സ്നേഹം മരവിക്കുന്നതും മരിക്കുന്നതുമാണ് വലിയ ദുരന്തം. സ്നേഹത്തിന്റെ നഷ്ടം ദുരന്തങ്ങളുടെ അണപൊട്ടലാണ്. സമൂഹങ്ങൾക്കിടയിൽ സ്പർധ വർധിക്കും ജാതികൾ ജാതികളുടെ ശത്രുക്കളാകും. കുട്ടികൾ പ്രതീക്ഷയറ്റവരാകും. കുടുംബങ്ങൾ ശിഥിലമാകും.
വിശുദ്ധ ബൈബിളിൽ വെളിപാടിന്റെ പുസ്തകത്തിൽ പരിശുദ്ധാത്മാവ് സഭയെ ശാസിക്കുന്നുണ്ട്: നിന്റെ ആദ്യ സ്നേഹം നീ വിട്ടുകളഞ്ഞു (വെളിപാട് 2:14). എല്ലാ ആദ്യ സ്നേഹങ്ങളും നാം വീണ്ടെടുക്കണം. അതാണ് ആത്മീയത. ലോകത്തിൽ സ്നേഹത്തിന്റെ അളവു കുറയുന്നു, വിദ്വേഷത്തിന്റെ അളവ് കൂടുന്നു. റഷ്യൻ സാഹിത്യകാരൻ ദസ്തയേവ്സ്കി പറഞ്ഞതാണ് ശരി: മൃഗതുല്യ ക്രൂരതയെന്നു പറയുന്നവർ മൃഗങ്ങളെ അപമാനിക്കുന്നു. മനുഷ്യന്റെ അത്രയും ക്രൂരരല്ല മൃഗങ്ങൾ. ആസൂത്രിതമായി പൈശാചിക ക്രൂരതയോടെ മൃഗങ്ങൾ ഒന്നും ചെയ്യില്ല. എന്നാൽ മനുഷ്യർ അങ്ങനെ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നു.
ലോകത്തിൽ ഏറ്റവും എളുപ്പമുള്ള ഒരു കാര്യം മുഖസ്തുതി പറയുന്നതാണ്. വിഷമമുള്ള കാര്യം സത്യം പറയുന്നതും. ദൈവം മുഖസ്തുതിയിൽ പ്രസാദിക്കുന്ന ഒരു ഭരണാധികാരി എന്ന വിധം സദാ ദൈവത്തിനു മുഖസ്തുതി പറയുന്നവരെ ദൈവപുത്രൻ വിലക്കുന്നതു കാണൂ: “എന്റെ കർത്താവേ, എന്റെ കർത്താവേ എന്നു വിളിക്കുന്നവരല്ല.....”(മത്തായി 7:21). ഹൃദയത്തിൽ സ്നേഹത്തിന്റെ ഉറവ ഒരിക്കൽകൂടി അനർഗളം ഒഴുകുന്ന അവസരമാകട്ടെ ക്രിസ്മസ്.
ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ
“സ്നേഹത്തിന്റെ ഉറവ”
12:28 AM Dec 04, 2021 | Deepika.com