തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥർക്ക് തങ്ങളേക്കാൾ ഉയർന്ന ശന്പള സ്കെയിൽ അനുവദിച്ച നടപടിക്കെതിരേ പ്രതിഷേധിച്ച ഐഎഎസ് അസോസിയേഷൻ സ്പെഷൽ പേ അനുവദിക്കണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടു.
കളക്ടർമാരേക്കാൾ കീഴിലുള്ള ജീവനക്കാരായ ഡപ്യൂട്ടി കളക്ടർമാർക്കും മറ്റും ഉയർന്ന ശന്പളം ലഭിക്കുന്ന സാഹചര്യത്തിൽ 10,000 രൂപ മുതൽ 25,000 രൂപ വരെ സംസ്ഥാനം സ്പെഷൽ പേ അനുവദിക്കണമെന്നാണ് ആവശ്യം. സ്പഷൽ പേ ആവശ്യം ഉന്നയിച്ച് ഐഎഎസ് അസോസിയേഷൻ ഇന്നലെ ചീഫ് സെക്രട്ടറിക്കു കത്തു നൽകി.
കെഎഎസ് ഉദ്യോഗസ്ഥർക്ക് ഉയർന്ന ശന്പളം നിശ്ചയിച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരേ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സംഘടനകൾ സംഘടിതമായി രംഗത്ത് എത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്തു നൽകിയിരുന്നു. സിവിൽ സർവീസ് പ്രതിഷേധം ശക്തമായതിനെ തുടർന്നു കെഎഎസ് ശന്പളം നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് ഇന്നലെ വൈകുന്നേരം വരെ പുറത്തിറങ്ങിയില്ല.
കെഎഎസ് ജൂണിയർ ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശന്പളം 81,800 രൂപയായാണു നിശ്ചയിച്ചത്. നിലവിലുള്ള ഡിഎ, എച്ച്ആർഎ എന്നിവയും പത്ത് ശതമാനം ഗ്രേഡും ചേർന്ന് 1.03 ലക്ഷം രൂപ പ്രതിമാസം ലഭിക്കും. അതേസമയം ജില്ലാ മേധാവിമാരായ കളക്ടർമാരുടെ സ്കെയിൽ 56,100 ആണ്. ഡിഎയും എച്ച്ആർയും ഉൾപ്പെടെ 82,000-ത്തോളം രൂപ മാത്രമാണു തുടക്കത്തിൽ ലഭിക്കുന്നത്. ഈ അന്തരം പരിഹരിക്കാനാണ് സ്പെഷൽ പേ വേണമെന്ന ആവശ്യവുമായി രംഗത്തു വന്നിട്ടുള്ളത്.
കെഎഎസുകാർ സെക്രട്ടറിയറ്റിലേയും ജില്ലകളിലെയും പ്രധാന തസ്തികകളിലാണ് എത്തുന്നത്. ജില്ലകളിൽ ഇവർ കളക്ടർമാരുടെ താഴെയാകും ജോലി നോക്കുക.
മുൻ സർവീസിൽ നിന്നും കെഎഎസിൽ പ്രവേശിക്കുന്നവർക്ക് പരിശീലന സമയത്ത് അവസാനം ലഭിച്ച ശന്പളമോ അല്ലെങ്കിൽ 81,800 രൂപയോ ഏതാണോ ഉയർന്നത് അതാകും നൽകുക.
സ്പെഷൽ പേ വേണം: ഐഎഎസ് അസോസിയേഷൻ
12:21 AM Dec 04, 2021 | Deepika.com