വണ്ടിപ്പെരിയാർ/ഉപ്പുതറ: കേരളത്തെ ഞെട്ടിച്ച് തമിഴ്നാട് ഇന്നലെയും വെളുപ്പിന് 2.30ന് മുല്ലപ്പെരിയാർ ഡാം തുറന്നുവിട്ടു. ഇത്തവണ സ്പിൽവേയിലെ 10 ഷട്ടറുകളും 60 സെന്റിമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 8,000 ഘനയടിവെള്ളമാണ് ഒറ്റയടിക്കു പെരിയാറിലേക്ക് ഒഴുക്കിയത്. ഇത്തവണത്തെ ഇരുട്ടടി പെരിയാറിന്റെ തീരത്തു വസിക്കുന്നവരെ വല്ലാതെ ആശങ്കയിലാക്കുന്നതായിരുന്നു. വീടുകളിൽ ഉറങ്ങിക്കിടന്നവർ എഴുന്നേറ്റ് ഓടേണ്ട അവസ്ഥ ഉണ്ടായി.
ഷട്ടറുകൾ ഉയർത്തിയതിനെത്തുടർന്ന് വണ്ടിപ്പെരിയാർ വള്ളക്കടവിൽ 20 മിനിറ്റിനുള്ളിൽ വെള്ളം ഒഴുകിയെത്തി. ഡാം തുറക്കുന്ന വിവരം ഇവിടെ ആരും അറിഞ്ഞിരുന്നില്ല. വീടുകളിൽ വെള്ളം കയറി പാത്രങ്ങൾ ഒഴുകി നടക്കുന്ന ശബ്ദംകേട്ടും കട്ടിൽ ഉലയുന്നത് അറിഞ്ഞുമാണ് പലരും ഉറക്കമുണർന്നത്. വള്ളക്കടവ്, കറുപ്പുപാലം, വികാസ് നഗർ തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.
കൊച്ചുകുട്ടികളെയും വയോധികരെയും അടക്കം രാത്രിയിൽ ഉറക്കത്തിൽനിന്ന് എടുത്തുകൊണ്ട് ഓടേണ്ട അവസ്ഥ വന്നു.
ആദ്യം വെള്ളം കയറിയ വീട്ടിലെ ആളുകൾ അറിയിച്ചതിനെത്തുടർന്നാണ് മറ്റുള്ളവർ വെള്ളപ്പൊക്ക വിവരം അറിഞ്ഞ്.
പുലർച്ചെ അഞ്ചോടെ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ അനൗണ്സ്മെന്റ് വാഹനം മുന്നറിയിപ്പുമായി വള്ളക്കടവ് തീരപ്രദേശത്ത് എത്തിയപ്പോൾ രോഷാകുലരായ ആളുകൾ വാഹനം തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തു. മഴ തുടരുന്ന സാഹചര്യത്തിൽ ഇതേ അവസ്ഥ വീണ്ടും ഉണ്ടാകുമെന്നാണ് നാട്ടുകാർ കണക്കുകൂട്ടുന്നത്. സംരക്ഷിക്കാനാളില്ലെന്ന നിസഹായവസ്ഥയിലാണ് ജനങ്ങൾ.
മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതിൽ പ്രതിഷേധിച്ച് പൗരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ വണ്ടിപ്പെരിയാർ കക്കിക്കവലയിൽ ദേശീയപാത ഉപരോധിച്ചു. പോലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. സമരം പൗരസമിതി ചെയർമാൻ നൗഷാദ് വാരിക്കാട് ഉദ്ഘാടനം ചെയ്തു.
ടി.എച്ച്. അബ്ദുൾ സമദ്, ഷാജി കുരിശുംമൂട്, ആന്റണി ആലഞ്ചേരി, ബി. രാജ, എസ്. രഹനാസ്, എസ്.പി. രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. വാഴുർ സോമൻ എംഎൽഎയുടെ നേതൃത്വത്തിൽ ഇടതു സംഘടനകളും പ്രതിഷേധിച്ചു.
വീണ്ടും തമിഴ്നാടിന്റെ ഇരുട്ടടി: മുന്നറിയിപ്പില്ലാതെ ഇന്നലെ പുലർച്ചെയും ഡാം തുറന്നു
01:15 AM Dec 03, 2021 | Deepika.com