ചാലക്കുടി: കാനഡയിലേക്ക് ഐഇഎൽടിഎസ് ഇല്ലാതെ ജോലി ശരിയാക്കാമെന്നു പറഞ്ഞു ചാലക്കുടി സ്വദേശികളായ രണ്ടുപേരിൽനിന്ന് 38 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ ഒരാൾ പോലീസിന്റെ പിടിയിലായി. ആലപ്പുഴ ജില്ലയിലെ ചുനക്കര നോർത്ത് അരാരത്ത് വീട്ടിൽ ഷിബു ഉമ്മനെ(48)യാണ് ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.
ഐഇഎൽടിഎസ് ഇല്ലാതെ ജോലി ശരിയാക്കാമെന്നു പറഞ്ഞു വീസ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. 2019 ജനുവരി മുതൽ 2020 മേയ് വരെ വിവിധ സമയങ്ങളിലായിരുന്നു തട്ടിപ്പ്. പരാതിയുടെ അടിസ്ഥാനത്തിൽ ഏറെ അന്വേഷിച്ച ശേഷമാണ് പോലീസിനു ഷിബു ഉമ്മനെ പിടികൂടാനായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഷിബു ഉമ്മനെതിരേ മറ്റെവിടെയെങ്കിലും കേസുകളുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്നു പോലീസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, ചാലക്കുടി സ്റ്റേഷൻ എസ്ഐമാരായ എം.എസ്. ഷാജൻ, സജി വർഗീസ്, പ്രത്യേകാന്വേഷണ സംഘത്തിലെ എസ്ഐ ജിനുമോൻ തച്ചേത്ത്, എഎസ്ഐമാരായ സതീശൻ മടപ്പാട്ടിൽ, എം.ജെ. ബിനു, ഷിജോ തോമസ് എന്നിവരുമുണ്ടായിരുന്നു.
കാനഡയിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; ഒരാൾ പിടിയിൽ
12:32 AM Dec 02, 2021 | Deepika.com