തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തവർക്കു സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകില്ലെന്നു സർക്കാർ.
ഇനി മുതൽ വാക്സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കില്ല. രോഗങ്ങൾ, അലർജി മുതലായവ കൊണ്ട് വാക്സിൻ എടുക്കാൻ സാധിക്കാത്ത സർക്കാർ ജീവനക്കാരും അധ്യാപകരും സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു.
ഒമിക്രോണ്‍ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു ജാഗ്രത ശക്തിപ്പെടുത്തും. വിദേശത്തുനിന്ന് വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ യാത്രാചരിത്രം കർശനമായി പരിശോധിക്കും. കോവിഡ് പ്രോട്ടകോൾ കർശനമായും പാലിക്കണം. ഇതിൽ വിട്ടുവീഴ്ചയ്ക്കു തയാറാകരുതെന്നും ബന്ധപ്പെട്ടവർക്കു മുഖ്യമന്ത്രി നിർദേശം നൽകി.
രണ്ടാം ഡോസ് വാക്സിനേഷൻ പൂർത്തീകരിക്കാൻ ബാക്കിയുള്ളവരെ കണ്ടെത്തി തദ്ദേ ശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ ഗൗരവമായി ഇടപെടണം. ഡിസംബർ ഒന്ന് മുതൽ പതിനഞ്ച് വരെ പ്രത്യേക വാക്സിനേഷൻ യജ്ഞം സംഘടിപ്പിക്കാൻ ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി.
ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് സ്കൂളുകളിലെത്തി പഠിക്കാൻ അനുമതി നൽകും. സ്കൂൾ പ്രവൃത്തിസമയത്തിൽ തത്കാലം മാറ്റമില്ല. പുതിയ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.
വാക്സിനെടുക്കാത്ത അധ്യാപകര്‍ മാറിനില്‍ക്കണം: മന്ത്രി ശിവന്‍കുട്ടി
തലശേരി: കോവിഡ് വാക്സിനെടുക്കാത്ത അധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കുന്നതില്‍നിന്നു മാറിനില്‍ക്കണമെന്നും അവര്‍ക്ക് യാതൊരു പ്രോത്സാഹനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ചുണ്ടങ്ങാപ്പൊയില്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തിനായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരുകൂട്ടം അധ്യാപകരുടെ സ്വാര്‍ഥചിന്തയുടെ പേരില്‍ കുട്ടികളുടെ ആരോഗ്യം വച്ചുള്ള കളികള്‍ക്ക് കൂട്ടുനില്ക്കാന് സര്‍ക്കാരിനു കഴിയില്ലെന്നും എല്ലാവരും വാക്സിന് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് സൗജന്യ ചികിത്സയില്ല
02:23 AM Dec 01, 2021 | Deepika.com