ഇരിങ്ങാലക്കുട/തൃശൂർ: മദ്യമെന്നു കരുതി ഫോർമലിൻ കഴിച്ച ഒരാൾകൂടി ഇന്നലെ മരിച്ചു. ഒരാൾ തിങ്കളാഴ്ചതന്നെ മരിച്ചിരുന്നു. ഇവർ കഴിച്ചതു വ്യാജമദ്യമല്ലെന്നും ഫോർമാലിനാണ് അകത്തുചെന്നിട്ടുള്ളതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. മദ്യമാണെന്നു പറഞ്ഞ് ആരെങ്കിലും മനഃപൂർവം നല്കിയതാണോ എന്ന് അന്വേഷിക്കുന്നതായും പോലീസ് അറിയിച്ചു. ഇരുവരുടെയും മരണം വ്യാജമദ്യം കഴിച്ചതു മൂലമാണെന്നു സംശയിക്കപ്പെട്ടിരുന്നു.
പടിയൂർ എടതിരിഞ്ഞി ചെട്ടിയാൽ-കാട്ടൂർ തേക്കുംമൂല റോഡിൽ താമസിക്കുന്ന അണക്കത്തിപ്പറമ്പിൽ പരേതനായ ശങ്കരന്റെ മകൻ ബിജു (42) ആണ് ഇന്നലെ മരിച്ചത്. ഇരിങ്ങാലക്കുട ചന്തക്കുന്ന് കണ്ണമ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ നിശാന്ത് (44) തിങ്കളാഴ്ച രാത്രി മരിച്ചിരുന്നു. ബിജു തൃശൂർ മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. ഇന്നലെ പുലർച്ചെ മൂന്നോടെ മരണം സംഭവിച്ചു.ഇരിങ്ങാലക്കുട ബിവറേജ് ഷോപ്പിനു സമീപം തട്ടുകട നടത്തുന്നയാളാണ് ബിജു. അവിവാഹിതനാണ്. ബിജുവിന്റെ സംസ്കാരം നടത്തി.
നിശാന്തിന്റെ സംസ്കാരം ഇന്നു രാവിലെ 11 നു ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും. യുവാക്കൾ മരിച്ചതു രാസപദാർഥം അടങ്ങിയ വെള്ളം കുടിച്ചതിനെതുടർന്നാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു നേരത്തേതന്നെ പോലീസ്. ഇവർ കഴിച്ചതു വ്യാജമദ്യമല്ലെന്നും മദ്യത്തിനു പകരം രാസപദാർഥം അടങ്ങിയ വെള്ളമാണ് കുടിച്ചതെന്നും റൂറൽ എസ്പി ജി. പൂങ്കുഴലി മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു. കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇരുവരുടെയും ബോധം നഷ്ടപ്പെട്ട് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
ബസ് സ്റ്റാൻഡിനടുത്ത് ഇവർ ഇതു കഴിച്ച കോഴിക്കടയോടു ചേർന്നുള്ള ഷെഡ് എസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഇവർ കഴിച്ചതിന്റെ സാമ്പിൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എവിടെനിന്ന് ഇതു ലഭിച്ചുവെന്നും അന്വേഷിക്കുന്നുണ്ട്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസിനാണ് അന്വേഷണ ചുമതല.
മദ്യമെന്നു കരുതി കഴിച്ചതു ഫോർമലിൻ; മരണം രണ്ടായി
02:23 AM Dec 01, 2021 | Deepika.com