തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടു കഴിഞ്ഞ ദിവസം രാത്രിയിൽ മുന്നറിയില്ലാതെ തുറന്നതിലെ ആശങ്ക തമിഴ്നാടിനെ അറിയിച്ചു കേരളം. ജലനിരപ്പ് 142 അടിയിലേക്ക് ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ രാത്രിയിൽ മുന്നറിയിപ്പില്ലാതെ ഒൻപതു ഷട്ടറുകളും തുറന്നുവിട്ട തമിഴ്നാടിന്റെ നടപടിയിലെ ആശങ്ക തമിഴ്നാട് ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും കേന്ദ്ര ജല കമ്മീഷനെയും മുല്ലപ്പെരിയാർ മേൽനോട്ട സമിതിയേയും അറിയിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
രാത്രിയിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാകും. വ്യക്തമായ മുന്നറിയിപ്പോടെ പകൽസമയം മാത്രമേ അണക്കെട്ടു തുറന്നുവിടാൻ പാടുള്ളൂ. ജലനിരപ്പ് പകൽസമയത്തു തന്നെ 138 അടിയിൽ താഴ്ത്തി നിർത്താൻ ശ്രദ്ധിക്കണം. രാത്രിയിൽ വലിയ മഴയും നീരൊഴുക്കുമുണ്ടായാൽ പോലും ജലനിരപ്പ് 142 അടിയിലേക്ക് ഉയരാൻ ഇതുവഴി കഴിയില്ല.
രാത്രിയിൽ മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്നതിലെ ആശങ്ക അറിയിച്ചു കേന്ദ്ര ജല കമ്മീഷനും മുല്ലപ്പെരിയാർ മേൽനോട്ട സമിതിക്കും കത്തു നൽകിയിട്ടുണ്ട്. രാത്രിയിൽ ഒൻപതു ഷട്ടറുകളും തുറന്നുവിട്ടതിലൂടെ 5650 ഘനയടി വെള്ളമാണ് ഒഴുക്കിയത്. ജലനിരപ്പിൽ കുറവുണ്ടായതോടെ ഇന്നലെ പകൽ ആറു ഷട്ടറുകൾ അടച്ചു. പിന്നീട് മൂന്നു ഷട്ടറുകൾ മാത്രമാണു തുറന്നത്. 1200 ഘനയടി വെള്ളമാണ് ഇപ്പോൾ ഒഴുക്കുന്നത്. ജനങ്ങളുടെ ആശങ്കയകറ്റാൻ പീരുമേട് താലൂക്ക് കേന്ദ്രമാക്കി കണ്ട്രോൾ റൂം തുറന്നു. ആർഡിഒയ്ക്കാണ് മേൽനോട്ട ചുമതല. പോലീസ്, ഫയർഫോഴ്സ്, ദേശീയ ദുരന്തപ്രതികരണ സേന തുടങ്ങിയ വിഭാഗങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.
തമിഴ്നാടിനെ പൂർണമായും വിശ്വാസത്തിലെടുത്തുള്ള സമീപനമാണു കേരളം സ്വീകരിക്കുന്നത്. നടപടിയിലെ പ്രതിഷേധം, ആശങ്ക അടക്കമുള്ള എല്ലാക്കാര്യങ്ങളും സുപ്രീംകോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പു ക്രമീകരിക്കുന്ന കാര്യം വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
മുല്ലപ്പെരിയാർ: മുന്നറിയിപ്പില്ലാതെ രാത്രി തുറക്കരുതെന്നു തമിഴ്നാടിനോടു കേരളം
02:23 AM Dec 01, 2021 | Deepika.com