കൊച്ചി: എച്ച്ഐവി ബാധിതര്‍ സമൂഹത്തിന്റെ അരികുകളിലേക്ക് അകറ്റിനിര്ത്തപ്പെടേണ്ടവരല്ലെന്ന ബോധ്യത്തില്‍, അവര്‍ക്കരികിലേക്കു കരുതലിന്റെ വെളിച്ചവുമായി നിരന്തരം സഞ്ചരിക്കുന്ന ഒരു സന്യാസിനിയുണ്ട്. അധ്യാപന ജോലി ഉപേക്ഷിച്ച്, ഒരു പതിറ്റാണ്ടിലധികമായി എയ്ഡ്സ് രോഗികളായ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ സമര്പ്പിതശുശ്രൂഷയുടെ സുവിശേഷമാനങ്ങള് പ്രകാശിപ്പിക്കുകയാണു സിഎംസി സന്യസ്ത സമൂഹാംഗം സിസ്റ്റര്‍ ചൈതന്യ.
ജന്മനാ എയ്ഡ്സ് രോഗികളായ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തില്‍ ലഭിക്കേണ്ട എല്ലാ അവസരങ്ങളും സാധ്യതകളും അവര്‍ക്ക് ഉറപ്പുവരുത്തുന്നതിനുള്ള ഇടപെടലുകളിലാണു സിസ്റ്റർ. എച്ച്ഐവി ബാധിച്ച കുട്ടികള്‍ക്കായുള്ള ചാവറ ഇന്‍സ്പയര്‍ ചാരിറ്റബിള്‍ സൊസൈറ്റി, ഇന്‍സ്പയര്‍ മൂവ്മെന്റ് എന്നിവയിലൂടെയാണ് പ്രധാന പ്രവര്‍ത്തനം.
സിഎംസി ഇടുക്കി കാര്‍മല്‍ഗിരി പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ചൈതന്യ, എംഎസ്സി, ബിഎഡ്, എംഎസ്ഡബ്യു എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2009ൽ ഹയര്‍ സെക്കന്‍ഡറി അധ്യാപന രംഗത്തുനിന്നു രാജിവച്ചു. ഇടുക്കിയിലെ വിവിധ ഭാഗങ്ങളിലുള്ള എയ്ഡ്സ് രോഗികളുടെ വീടുകളിലെത്തി അവര്‍ക്കു സഹായങ്ങള്‍ നല്‍കിയായിരുന്നു തുടക്കം. 2013ല്‍ ചാവറ ഇന്‍സ്പയര്‍ രൂപീകരിച്ചു.
150 ഓളം എച്ച്ഐവി ബാധിതരായ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പഠനത്തിനു സ്കോളര്‍ഷിപ്പുകള്‍ നല്കി വരുന്നു. എന്‍ജിനിയറിംഗ്, എംഎസ്ഡബ്ല്യു, എംകോം, ഡിഗ്രി, പ്ലസ്ടു പഠനത്തിലുള്ളവര്ക്ക് സുമനസുകളുടെ സഹകരണത്തോടെ പ്രതിമാസം സഹായമെത്തിക്കുന്നുണ്ട്. കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്കും കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ പരിശീലന പരിപാടികളും സിസ്റ്റര്‍ ചൈതന്യയുടെ നേതൃത്വത്തില്‍ നടക്കുന്നു. എച്ച്ഐവി ബാധിതരായ യുവതീയുവാക്കള്‍ തമ്മിലുള്ള വിവാഹം നടത്തുന്നതിനും സിസ്റ്റര്‍ ചൈതന്യ പങ്കുവഹിച്ചു. ഇത്തരത്തില്‍ എട്ടുപേര്‍ വിവാഹിതരായി. രണ്ടു ദമ്പതികള്‍ക്കുണ്ടായ കുഞ്ഞുങ്ങള്‍ എച്ച്ഐവി ബാധിതരല്ലെന്നതു പ്രതീക്ഷ നല്കുന്നുവെന്നു സിസ്റ്റര്‍ ചൈതന്യ പറഞ്ഞു. എയ്ഡ്സ് ബാധിതരുടെ ക്ഷേമത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടേണ്ടതുണ്ടെന്നും സിസ്റ്റര്‍ പറയുന്നു.
സര്‍ക്കാര്‍ ജോലികളില്‍ എച്ച്ഐവി ബാധിതര്‍ക്കു സംവരണം അനുവദിക്കണമെന്ന ആവശ്യവുമായി സിസ്റ്റര്‍ ചൈതന്യ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പലവട്ടം സമീപിച്ചിട്ടുണ്ട്. കോവിഡ് രൂക്ഷമായ സമയത്ത് എച്ച്ഐവി ബാധിതരായ നാലു പേരുടെ മരണം സങ്കടവാര്ത്തയായി.
ഇടുക്കി കൈലാസം കാരക്കുന്നേല്‍ മാത്യുവും അമ്മിണിയുമാണു മാതാപിതാക്കള്‍. എയ്ഡ്സ് രോഗികള്‍ക്കായുള്ള സേവനങ്ങള്‍ക്കിടയിലും ഇടുക്കിയില്‍ ആയിരം സ്ത്രീകള്‍ക്കു പ്രയോജനം ലഭിക്കുന്ന കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്ന രംഗത്തും തളര്‍ന്നു കിടപ്പിലായവരുടെ ക്ഷേമത്തിനായുള്ള കൂട്ടായ്മയിലും സിസ്റ്റര്‍ ചൈതന്യ സജീവമാണ്.
സിജോ പൈനാടത്ത്
അകറ്റിനിര്‍ത്തപ്പെട്ടവർക്ക് ‘ചൈതന്യം’പകർന്ന്
01:28 AM Dec 01, 2021 | Deepika.com