തിരുവനന്തപുരം: സഹകരണ മേഖലയിൽ ജാഗ്രതയോടെയുള്ള ഇടപെടലാണു വേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മേഖലയെ നശിപ്പിക്കാനുള്ള ബോധപൂർവമായ നീക്കങ്ങൾ തിരിച്ചറിയണം.
ഇതിനായി സഹകരണ മേഖലയെ കൂടുതൽ കാര്യക്ഷമവും ശക്തവുമാക്കി പ്രതിരോധം തീർക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്കായി കേരള ബാങ്ക് ആവിഷ്കരിച്ച "വിദ്യാനിധി’ നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
സഹകരണമേഖല എത്ര ശ്രദ്ധ ആകർഷിക്കുന്നോ അത്രത്തോളമോ അതിൽക്കൂടുതലോ അതിനെതിരായ നീക്കങ്ങളും ശക്തിപ്പെടുന്നുണ്ട്. ഇത് ആരോഗ്യകരമായ നീക്കമല്ല. സഹകരണ മേഖലയെ ഏതെല്ലാം രീതിയിൽ തളർത്താൻ കഴിയുമെന്നതിലാണു നോട്ടം.
ഇത്തരം നീക്കങ്ങൾ മുന്പും നടന്നിട്ടുണ്ട്. അതിനെയൊക്കെ അതിജീവിക്കാൻ കഴിഞ്ഞു. ഇതു പ്രത്യേക ഘട്ടമായിക്കണ്ട് ഇതിനനുസരിച്ചുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. കേരള ബാങ്കിനും ഇക്കാര്യത്തിൽ കൃത്യമായ ധാരണയുണ്ടാകണം. സഹകരണ മേഖലയുടെ കരുത്ത് ഇതേ രീതിയിൽ നിൽക്കണം. അതിന് ഉതകുന്ന നടപടികൾ നിതാന്ത ജാഗ്രതയോടെ കേരള ബാങ്ക് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികൾക്കായുള്ള വിദ്യാനിധി പദ്ധതിയെ സംബന്ധിച്ചു മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ ആദ്യം വിമർശിച്ചു. കുട്ടികളിൽ സന്പാദ്യശീലം വളർത്തുന്നതിനെതിരേയായിരുന്നു വിമർശനം. സന്പാദിക്കാനല്ല, നല്ല രീതിയിൽ ജീവിക്കാനാണു കുട്ടികൾ പഠിക്കേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കുട്ടികളിൽ അമിതമായ സന്പാദ്യബോധം ഉണ്ടാക്കാൻ പാടില്ല.
സമൂഹത്തിനുവേണ്ടി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണു വേണ്ടത്. അടുത്തുള്ള ഒരു കുട്ടി വിഷമിക്കുന്നുണ്ടെങ്കിൽ തന്റെ കൈയിലുള്ള പണം നൽകി സഹായിക്കേണ്ടതു കടമയാണെന്ന ധാരണ കുട്ടികളിൽ സൃഷ്ടിക്കാൻ കഴിയണം. അത്തരം ചിന്തയിൽ കുട്ടികളെ വളർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനാണു വിദ്യാനിധി പദ്ധതിയെന്നു പിന്നീടു പ്രസംഗിച്ച മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യത്തിൽ പറയുന്ന കാര്യങ്ങൾ തെറ്റിദ്ധാരണാജനകവും അവാസ്തവവുമാണ്. ഇക്കാര്യത്തിൽ കോടതിയെ സമീപിച്ച് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
സഹകരണ മേഖലയിൽ ജാഗ്രതയോടെ ഇടപെടണം: മുഖ്യമന്ത്രി
01:41 AM Nov 30, 2021 | Deepika.com