കോട്ടയം: സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും വർഗീയ പ്രീണന രാഷ്ട്രീയത്തിനെതിരേ ശക്തമായ സമരം സംഘടിപ്പിക്കാൻ ബിജെപി. ഇന്നലെ കോട്ടയത്തു ചേർന്ന കോർ കമ്മിറ്റി യോഗമാണ് സമരപരിപാടിക്കു രൂപം നൽകിയത്.
ഹലാൽ വിഷയത്തിൽ വർഗീയവാദികളുടെ അജണ്ട സർക്കാർ നടപ്പാക്കുന്നതിനൽ പ്രതിഷേധിച്ച് ഡിസംബർ 13ന് മുഖ്യമന്ത്രിയുടെ വസതിക്കു മുന്പിൽ സത്യഗ്രഹം നടത്തും.
മത-തീവ്രവാദികളുടെ പ്രവർത്തനം, പിഎഫ്ഐ പോലുള്ള ഭീകരവാദ സംഘടനകൾ സംസ്ഥാനത്ത് ശക്തിപ്പെടുത്തുന്നതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പരസ്യമായ പിന്തുണയാണ് ഇക്കൂട്ടർക്കുള്ളത്.
ഹലാൽ പ്രശ്നമുണ്ടാക്കുന്ന വർഗീയശക്തികളെ കാണാതിരിക്കുകയും, തീവ്രവാദ ശക്തികളുടെ അജണ്ടയ്ക്ക് പിന്തുണ കൊടുക്കുകയും ചെയ്യുന്ന സർക്കാർ വോട്ടുബാങ്ക് രാഷ്ട്രീയത്തിനുവേണ്ടിയാണു തീവ്രവാദികളെ സംരക്ഷിക്കുന്നതെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ച സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.
പ്രെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാത്ത സംസ്ഥാന സർക്കാരിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ഡിസംബർ ഏഴിനു 280 മണ്ഡലം കേന്ദ്രങ്ങളിൽ ബഹുജന പ്രക്ഷോഭം നടത്തും. ശിശുമരണം നടന്ന അട്ടപ്പാടി ബിജെപി പ്രതിനിധിസംഘം സന്ദർശിക്കും. ദേശീയ ജനറൽ സെക്രട്ടറി ഡി. പുരന്ദേശ്വരി യോഗം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, ജോർജ് കുര്യൻ, എം.ടി. രമേശ്, കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ, സി. കൃഷ്ണകുമാർ, മധ്യമേഖല സെക്രട്ടറി എൻ. ഹരി, കോട്ടയം ജില്ലാ പ്രസിഡന്റ് ജി. ലിജിൻ ലാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വർഗീയപ്രീണന രാഷ്ട്രീയത്തിനെതിരേ ബിജെപി സമരത്തിലേക്ക്
01:40 AM Nov 30, 2021 | Deepika.com