വിഴിഞ്ഞം: വിഴിഞ്ഞം കോട്ടപ്പുറം തുല വിളയിൽ മേരി ബിന്ദുവിന്റെ ഓർമകളിൽ ഇപ്പോഴും കടൽ ഇരന്പുകയാണ്. പേടിപ്പെടുത്തുന്ന ഒച്ചയിൽ, നിറം മങ്ങിപ്പോയ നിസഹായതയിൽ... നാല് വർഷമായി അമ്മയെ ആശ്വസിപ്പിക്കുമെങ്കിലും മക്കളായ സ്റ്റെപ്പിന്റെയും സ്റ്റെനിന്റെയും സ്റ്റെനിമോളുടെയും നീറുന്ന കണ്ണുകൾ ഇപ്പോഴും പിതാവ് ’ആരോഗ്യ’ ത്തെ തെരയുകയാണ്, കടലോരത്ത് കാതങ്ങൾ താണ്ടുകയാണ്.
ഓഖിയെന്ന മഹാദുരന്തത്തിന് നാലു വർഷം പിന്നിടുന്പോഴും കുടുംബത്തിന്റെ പട്ടിണി മാറ്റാൻ കടലിൽ വള്ളമിറക്കിയ ആരോഗ്യം ഇതുവരെ തിരികെയെത്തിയിട്ടില്ല. അയൽവാസിയായ വിക്ടറിന്റെ വള്ളത്തിൽ സഹപ്രവർത്തകരായ ജോണ്, ഫ്രാൻസിസ് എന്നിവർക്കൊപ്പമാണ് ആരോഗ്യവും കടലിലേക്ക് പുറപ്പെട്ടത്. പുലർച്ചെ മൂന്നോടെ വിഴിഞ്ഞം തുറമുഖത്തുനിന്ന് ഉൾക്കടൽ ലക്ഷ്യമാക്കി പുറപ്പെട്ട നാലംഗ സംഘത്തിൽപ്പെട്ടവരെ പിന്നെ ആരും കണ്ടില്ല.
വീശിയടിച്ച ചുഴലിക്കാറ്റും കലി തുള്ളിയ കടലും മുക്കിത്താഴ്ത്തിയ വള്ളത്തിലെ ഉടമസ്ഥനായ വിക്ടറിന്റെ മൃതദേഹം മൂന്നാം നാൾ അന്വേഷകർ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചെങ്കിലും ആരോഗ്യവും ജോണും ഫ്രാൻസിസുമെല്ലാം ഓർമകളിൽ അവശേഷിച്ചു. കാണാതായവർ ജീവനോടെ തിരിച്ചെത്തണമേയെന്ന, തീരത്തെ പഴയ പള്ളിയങ്കണത്തിലിരുന്ന് ദിവസങ്ങൾ നീണ്ട ഉള്ളുരുകിയുള്ള പ്രാർഥനയും ഫലം കണ്ടില്ല.
വീടും ഉപേക്ഷിച്ച് ഊണും ഉറക്കവുമിളച്ചുള്ള തുറമുഖത്തെ കാത്തിരുപ്പ് ഒരു മാസം വരെ നീണ്ടു. ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾ വിഫലമായതോടെ അധികൃതർ ക്യാന്പ് പിരിച്ച് വിട്ടു. പ്രതീക്ഷകൾ നഷ്ടപ്പെട്ട് പാവങ്ങൾ അലമുറയിട്ട് കരഞ്ഞു കൊണ്ട് ഒടുവിൽ തീരം വിട്ടു.
ബിന്ദുവിനെ പോലുള്ള നൂറോളം പേർ തകർന്ന ഹൃദയവുമായി തുറമുഖം വിട്ടതിന്റെ ദയനീയാവസ്ഥക്കും വിഴിഞ്ഞം തുറമുഖം അന്ന് സാക്ഷ്യം വഹിച്ചു. ഒടുവിൽ എല്ലാവരെയും മരിച്ചതായി പരിഗണിച്ചുള്ള പള്ളിയിലെ കൂട്ടപ്രാർഥനയും കഴിഞ്ഞപ്പോൾ തീരം ഒരു സങ്കടക്കടലായി മാറുകയായിരുന്നു.
2017 നവംബർ 30 ന് വിഴിഞ്ഞം ഉൾപ്പെടെയുള്ള ജില്ലയിലെ തീരദേശ വാസികൾക്ക് നൽകിയത് നടുക്കുന്ന ഓർമകളായിരുന്നു.
അന്നം തേടിപ്പോയ 142 മത്സ്യത്തൊഴിലാളികളെ സംഹാരതാണ്ഡവമാടിയ കടൽത്തിരകൾ മുക്കിത്താഴ്ത്തി. അൻപത് പേരുടെ ചേതനയറ്റ ശരീരങ്ങൾ കണ്ടെത്തിയെങ്കിലും 92 പേർ ഇപ്പോഴും കടലിന്റെ കാണാമറയത്തു തന്നെ. ഇവർ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ജീവിച്ചിരിക്കുമെന്ന വിശ്വാസത്തിലാണ് ഇപ്പോഴും ഉറ്റവർ.
നവംബർ 29 രാത്രി മുതൽ ഉൾക്കടലിൽ കാറ്റ് വീശിത്തുടങ്ങിയിരുന്നു. വൈകുന്നേരങ്ങളിൽ വള്ളമിറക്കിയ പലരും പിടിച്ച് നിൽക്കാനാവാതെ പുലർച്ചെയോടെ തീരത്തണഞ്ഞു. എന്നാൽ വരാനിരിക്കുന്ന ദുരന്തമറിയാതെ 30 ന് പുലർച്ചെയും ഉൾക്കടൽ ലക്ഷ്യമാക്കി നിരവധി പേർ വിഴിഞ്ഞം തുറമുഖത്തു നിന്നും മറ്റ് തീരങ്ങളിൽ നിന്നുമായി യാത്ര പുറപ്പെട്ടു. രാവിലെ പത്തോടെ കാറ്റ് തനി സ്വരൂപം പുറത്തു കാട്ടിത്തുടങ്ങി.
തലേദിവസം പോയി പിടിച്ച് നിന്നവരുടെയും പുലർച്ചെ വള്ളമിറക്കിയവരുടെയും ധൈര്യം ചോർന്ന് തുടങ്ങി. വരാനിരിക്കുന്ന മഹാദുരന്തത്തിന്റെ സൂചന കണ്ട മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാൻ വിരിച്ച വലകളെയും വലിച്ച് തീരം ലക്ഷ്യമാക്കി വള്ളമോടിച്ചു. എന്നാൽ പ്രകൃതിയെ പുകമറ കൊണ്ട് ഇരുട്ടിലാക്കിയ ചുഴലിക്കാറ്റ് കടലിനെ ഇളക്കിമറിച്ചു.
അപകടത്തിന്റെ വ്യാപ്തിയറിഞ്ഞ് രക്ഷാപ്രവർത്തകർ രംഗത്തിറങ്ങുന്നതിന് മുൻപ് തന്നെ പലരും കടലിന്റെ അടിത്തട്ടിലേക്ക് താഴ്ന്നിരുന്നു. തൊട്ട് മുൻപ് വരെയും തോളോട് തോൾ ചേർന്ന് നിന്ന് പരസ്പരം ധൈര്യം പകർന്നിരുന്ന സഹപ്രവർത്തകർ കടലിന്റെ നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴുന്നത് നിസാഹായതയോടെ നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ടായി.
തിരകളോട് പടവെട്ടി പിടിച്ച് നിന്ന കുറച്ച് പേരെ മാത്രം ദൗത്യസേനകൾ രക്ഷപ്പെടുത്തി. 30 ന് ഉച്ചയോടെ തീരദേശം ആകമാനം ശോകമൂകമായി. കടലിൽ പോയ ഉറ്റവരെയും ഉടയവരെയും തേടിയുള്ള പരക്കംപാച്ചിൽ ബന്ധുക്കൾ ഇതിനോടകംആരംഭിച്ചു. വൈകുന്നേരത്തോടെ തീരദേശം കൂട്ടക്കരച്ചിലിൽ മുങ്ങി. പിന്നെയുള്ള ദിവസങ്ങളിൽ വിഴിഞ്ഞം തുറമുഖത്ത് വള്ളങ്ങൾഅടുത്തത് മൃതദേഹങ്ങളുമായായിരുന്നു.
പൂന്തുറ, വിഴിഞ്ഞം, അടിമല ത്തുറ, പുതിയതുറ, പുല്ലുവിള, പൂവാർ ,പൊഴിയൂർ വലിയതുറ ഉൾപ്പെടെയുള്ള തീരദേശത്തെ കണ്ണീരിലാഴ്ത്തിയാണ് ഓഖി കടന്നു പോയത്. രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ വിഴിഞ്ഞത്തെ സേനാവിഭാഗങ്ങൾ വൈകിയതും ലക്ഷ്യമില്ലാത്ത തിരച്ചിലുമെല്ലാം ഏറെ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചെങ്കിലും അധികം താമസിയാതെ എല്ലാം കെട്ടടങ്ങി.
മരിച്ചവർക്കും കാണാതായവർക്കും സർക്കാർ ധനസഹായം നൽകിയെങ്കിലും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട കുടുംബക്കാരുടെ മനസിലെ തീയണയ്ക്കാനായിട്ടില്ല.
എസ്. രാജേന്ദ്രകുമാർ
തീരത്തെ കണ്ണീരിലാഴ്ത്തിയ ഓഖിയുടെ ഓർമകൾക്ക് നാലു വയസ്
12:34 AM Nov 30, 2021 | Deepika.com