കൊച്ചി: അങ്കമാലിയിലെ ജ്വല്ലറിയിൽ കോടികളുടെ സ്വര്‍ണ തട്ടിപ്പ് നടത്തിയ കേസില്‍ തമിഴ്നാട് മുന്‍ മന്ത്രിയും എഐഡിഎംകെ നേതാവുമായ സി. വിജയഭാസ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. 2016ല്‍ 2.35 കോടിയുടെ സ്വര്‍ണാഭരണ തട്ടിപ്പിന് അങ്കമാലി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ഇഡിയുടെ ചോദ്യംചെയ്യല്‍.
അങ്കമാലി തുറവൂര്‍ സ്വദേശിനി ശര്‍മിള 900 പവന് സ്വര്‍ണം പണം നല്‍കാതെ വാങ്ങി വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി അങ്കമാലിയിലെ ഒരു ജ്വല്ലറി ഉടമയാണ് പരാതി നല്‍കിയത്.
ശർമിളയ്ക്ക് തമിഴ്നാട്ടിലെ മന്ത്രിമാരും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ചാണ് സ്വര്‍ണം വാങ്ങിയത്. വിജയ ഭാസ്കര്‍ ഉള്‍പ്പെടെയുള്ള തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളെ അങ്കമാലിയിലെ ജ്വല്ലറിയുമായി ബന്ധിപ്പിക്കുന്നതിന് ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിരുന്നെന്നും ഇതിന് കമ്മീഷനായാണ് സ്വര്‍ണം വാങ്ങിയതെന്നുമാണ് ശര്‍മിള പോലീസിനോട് പറഞ്ഞത്.
ഈ ജ്വല്ലറിയില്‍നിന്ന് വിജയ ഭാസ്കറിനായി വൻ തോതില്‍ സ്വര്‍ണം വാങ്ങി നല്‍കിയിരുന്നെന്നും ഇതിന്റെ കമ്മീഷനായാണ് 2.35 കോടിയുടെ സ്വര്‍ണം വാങ്ങിയതെന്നും ജ്വല്ലറി ഉടമയെ വഞ്ചിട്ടില്ലെന്നും ശര്‍മിള ഇഡിക്ക് നല്കിയ മൊഴിയില്‍ വ്യക്തമാക്കി.
സ്വര്‍ണ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് വിജയ ഭാസ്കറിനെ ചോദ്യം ചെയ്തതെന്ന് ഇഡി അറിയിച്ചു.
അങ്കമാലിയിലെ സ്വര്‍ണ തട്ടിപ്പ്; തമിഴ്നാട് മുന്‍ മന്ത്രിയെ ചോദ്യം ചെയ്തു
12:34 AM Nov 30, 2021 | Deepika.com