ചാലക്കുടി: സൗത്ത് ജംഗ്ഷനിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപമുള്ള അക്ഷയ കമ്യൂണിറ്റി ഫാർമസി മെഡിക്കൽ ഷോപ്പിന്റെ ഷട്ടർ തുറന്ന് പണവും സ്വർണവും മോഷ്ടിച്ച കേസിൽ മൂന്നുപേരെ ചാലക്കുടി പോലീസ് അറസ്റ്റുചെയ്തു.
കാസർഗോഡ് സ്വദേശികളായ മംഗാസ് അടിയത്ത് വീട്ടിൽ റംസാൻ (24), മൂടംബയൽ പജിംഗാർ വീട്ടിൽ അബ്ദുൾ അൻസാഫ് (28), കാഞ്ഞങ്ങാട് കോവൽ വീട്ടിൽ കാരാട് നൗഷാദ് എന്നു വിളിക്കുന്ന കെ.നൗഷാദ് (43) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്.
ഒക്ടോബർ 22നു രാത്രിയായിരുന്നു മോഷണം. ഷട്ടർ പൊക്കി അകത്തുകടന്ന മോഷ്ടാക്കൾ മേശവലിപ്പിലുണ്ടായിരുന്ന 600 രൂപയും ഷെൽഫിൽ സൂക്ഷിച്ചിരുന്ന 10 ഗ്രാം തൂക്കം വരുന്ന കുടുംബക്ഷേത്രത്തിലെ സ്വർണത്താലിയും മൊബൈൽ ഫോണും കവറിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറിന്റെ ആർസി ബുക്ക്, ബാങ്ക് പാസ് ബുക്ക്, പാൻകാർഡ് എന്നിവയുമാണ് മോഷ്ടിച്ചത്.
കടയിൽനിന്നു മോഷണംപോയ മൊബൈൽഫോണ് കേന്ദ്രീകരിച്ച് സൈബർ സെൽ മുഖാന്തിരം അന്വേഷണം നടത്തിക്കൊണ്ടിരിക്കുമ്പോൾ നിരവധി കേസുകളിൽ ഉൾപ്പെട്ട റംസാൻ എന്നയാളെക്കുറിച്ച് വിവരം ലഭിച്ചു.
പിന്നീട് ഹോസ്ദുർഗ് പോലീസ് കർണാടകയിലെ മുഡബദ്രിയിൽനിന്നു മോഷണം നടത്തിയ ബൊലേറോ ജീപ്പുമായി റംസാനെയും അബ്ദുൾ അൻസാഫിനെയും അറസ്റ്റുചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കാരാട് നൗഷാദുമായി ചേർന്ന് ചാലക്കുടിയിലും കോവളത്തും മെഡിക്കൽ ഷോപ്പിൽ കയറി മോഷണം നടത്തിയതായി സമ്മതിച്ചു.
തുടർന്ന് നൗഷാദിനെ കഴിഞ്ഞ 15നു കോവളം പോലീസ് അറസ്റ്റുചെയ്തു. മൂന്നുപേരെയും മെഡിക്കൽ ഷോപ്പ് കവർച്ചക്കേസിൽ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മെഡിക്കൽ ഷോപ്പ് കവർച്ച: മൂന്നു പേർ അറസ്റ്റിൽ
12:34 AM Nov 30, 2021 | Deepika.com