തിരുവനന്തപുരം: കോവിഡ് വാക്സിൻ എടുക്കാതെ സ്കൂളിൽ വരുന്ന അധ്യാപകർക്കെതിരേ നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ദുരന്ത നിവാരണ അഥോറിറ്റിയെയും ആരോഗ്യ വകുപ്പിനെയും ഇക്കാര്യം അറിയിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
ദുരന്തനിവാരണ, ആരോഗ്യ വകുപ്പുകളുമായി കൂടിയാലോചിച്ച ശേഷം വിഷയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരും. ഇതിനു ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.
വാക്സിൻ എടുക്കാത്ത അധ്യാപകരും അനധ്യാപകരും സ്കൂളിൽ വരുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. വാക്സിൻ എടുക്കുക എന്നതു വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ ഇതു സമൂഹത്തിന്റെ ആകെ ബാധ്യത ആകരുത്. കുട്ടികളുടെ ആരോഗ്യ സുരക്ഷയാണ് സർക്കാരിനു മുഖ്യം. ഇതു മുൻനിർത്തിയാണ് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ സർക്കാർ പുറത്തിറക്കിയത്. സ്കൂളുകളിൽ മാർഗരേഖയുടെ ലംഘനം അനുവദിക്കില്ല.
ആരോഗ്യ പ്രശ്നങ്ങൾ മൂലം വാക്സിൻ എടുക്കാൻ കഴിയാത്തവർ ഉണ്ടെങ്കിൽ അക്കാര്യം ശാസ്ത്രീയമായി ബോധ്യപ്പെടുത്തണം.
കോവിഡിന്റെ വകഭേദങ്ങൾ കാര്യങ്ങൾ സങ്കീർണമാക്കുകയാണ്. ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങളോട് ചേർന്നുനിൽക്കാൻ എല്ലാവരും തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.മതിയായ കാരണം ഇല്ലാതെ വാക്സിൻ എടുക്കാതിരിക്കുന്ന അധ്യാപകരുടെ കൃത്യമായ കണക്ക് ശേഖരിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിനു ശേഷമാകും തുടർനടപടികളെ കുറിച്ച് ആലോചിക്കുക.
വാക്സിൻ എടുക്കാത്തത് അയ്യായിരത്തോളം അധ്യാപകർ
തിരുവനന്തപുരം: സംസ്ഥാനത്ത് അയ്യായിരത്തോളം അധ്യാപകർ വാക്സിൻ എടുത്തിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു തൊട്ടുമുൻപായി നടത്തിയ വിവരശേഖരണത്തിൽ 2282 അധ്യാപകരും 327 അനധ്യാപകരും വാക്സിൻ എടുത്തിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
ഇതിനുശേഷമുള്ള കണക്കുകൾ പ്രകാരമാണ് അയ്യായിരത്തോളം അധ്യാപകർ വാക്സിൻ എടുത്തിട്ടില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.
സ്കൂളുകളുടെ പ്രവർത്തനസമയം ഡിസംബർ രണ്ടാമത്തെ ആഴ്ച മുതൽ വൈകുന്നേരം വരെയാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർക്കെതിരേ സർക്കാർ നീക്കം തുടങ്ങിയത്.
വാക്സിൻ എടുക്കാതെ സ്കൂളിലെത്തുന്ന അധ്യാപകർക്കെതിരേ നടപടി
02:05 AM Nov 29, 2021 | Deepika.com