തലശേരി: തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പുറത്താക്കിയതോടെ ഡിസംബർ അഞ്ചിന് നടക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് നിർണായകമായി.
ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലും കോൺഗ്രസിന്റെ ഔദ്യോഗിക പാനലും തമ്മിലുള്ള മത്സരം ഒഴിവാക്കാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കളും മറ്റും നടത്തിയ മധ്യസ്ഥശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു.
ഇതോടെയാണ് തലമുതിർന്ന നേതാവും ഒരുകാലത്ത് കെ.സുധാകരന്റെ സന്തതസഹചാരിയുമായിരുന്ന മമ്പറം ദിവാകരനെ കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന് ഇന്നലെ പാർട്ടിയിൽനിന്നു പുറത്താക്കിയത്. ഇതോടെ കെ. സുധാകരനും മമ്പറം ദിവാകരനും തമ്മിൽ ഏറെ നാളുകളായി നിലനിൽക്കുന്ന ഏറ്റുമുട്ടൽ പുതിയ തലത്തിലേക്കു നീങ്ങിയിരിക്കുകയാണ്.
ഇന്ദിരാഗാന്ധി ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് ബദല്‍ പാനലില്‍ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന് ഗുരുതരമായ അച്ചടക്ക ലംഘനമാണു കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുന്നതെന്നും രാധാകൃഷ്ണന് വ്യക്തമാക്കിയിരുന്നു. ദിവാകരനോടൊപ്പം കോൺഗ്രസ് മമ്പറം മണ്ഡലം പ്രസിഡന്റ് കെ.കെ. പ്രസാദിനെയും റിബൽ സ്ഥാനാർഥിയായി പത്രിക നൽകിയ ഇ.ജി. ശാന്തയെയും പാർട്ടിയിൽനിന്നു പുറത്താക്കിയിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്തെ അറിയപ്പെടുന്ന സഹകരണസ്ഥാപനമായ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണസമിതിയിലേക്ക് അഞ്ചിന് നടക്കുന്ന തെരഞ്ഞെടുപ്പ് ഇരുപക്ഷത്തിനും അഭിമാനപ്രശ്നമായി മാറിയിരിക്കുകയാണ്. നഷ്ടത്തിലായി അടച്ചുപൂട്ടാനൊരുങ്ങിയ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയെ കാൽ നൂറ്റാണ്ടുകൊണ്ട് ഇന്നത്തെ നിലയിലേക്ക് വളർത്തിയെടുത്ത മമ്പറത്തിനെതിരേയുള്ള പാർട്ടി നടപടി അണികളിൽ സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയിട്ടുള്ളത്.
എന്തു വിലകൊടുത്തും ആശുപത്രി ഭരണം പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് ഔദ്യോഗിക നേതൃത്വം. ഇതിന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ തന്നെ നേരിട്ട് നേതൃത്വം നൽകിവരുന്നതായി സൂചനയുണ്ട്. ആറായിരത്തോളം മെംബർമാരുള്ള ആശുപത്രി ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഔദ്യാഗിക പാനലിൽ പാർട്ടി നേതാക്കളാണ് മത്സരരംഗത്തുള്ളത്. മമ്പറം ദിവാകരന്റെ പാനലിൽ സുധാകരവിരുദ്ധ പക്ഷത്തുള്ള വനിതാ നേതാവും വ്യവസായ പ്രമുഖരുമുൾപ്പെടെയുള്ള 12 പേരാണ് മാറ്റുരയ്ക്കുന്നത്.
നവാസ് മേത്തർ
എന്നും കോൺഗ്രസിനൊപ്പം: മമ്പറം ദിവാകരൻ
തലശേരി: പാർട്ടിയിൽനിന്നു പുറത്താക്കിയെങ്കിലും കോൺഗ്രസ് വിടില്ലെന്നു വ്യക്തമാക്കി മമ്പറം ദിവാകരന്റെ ആദ്യ പ്രതികരണം. അന്നും ഇന്നും എന്നും താൻ കോൺഗ്രസുകാരനായിരിക്കുമെന്നും പാർട്ടിയിൽനിന്നു പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് തനിക്കു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ദീപികയോടു പറഞ്ഞു.
തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ് നിർണായകം
01:47 AM Nov 29, 2021 | Deepika.com