വന്യമൃഗങ്ങൾ വിളവെടുപ്പിനു പാകമായി നിൽക്കുന്നതു നശിപ്പിക്കുന്പോൾ ഹൃദയംപൊട്ടി കരയാൻ മാത്രമേ കർഷകർക്കു സാധിക്കൂ. വന്യമൃഗങ്ങളുടെ ആക്രമണത്തെക്കാൾ വലിയ ആക്രമണം ഉദ്യോഗസ്ഥരുടെതാണ്.
വന്യജീവികൾ കൃഷി നശിപ്പിച്ചാൽ കൃഷി ഓഫീസർമാർ സ്ഥലത്ത് എത്തില്ല. അവർക്ക് ഒരു റോളുമില്ല. പകരം വനംവകുപ്പ് ഉദ്യോഗസ്ഥർ വരുമോ? അവരും വരില്ല. പകരം കർഷകർ അക്ഷയ കേന്ദ്രത്തിലെത്തി അപേക്ഷിക്കണം.
ഇതിനു പരിഹാരം കാണുന്നതു വനംവകുപ്പാണ്. ഇതുതന്നെയാണ് കർഷകർ നേരിടുന്ന വലിയ ദുരന്തം. കൃഷി ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധിക്കാൻ തയാറാകണം. ഇതിലും വലിയ പരിഹാസമാണ് സർക്കാരിന്റെ നഷ്ടപരിഹാരം കാണുന്പോൾ തോന്നുന്നത്.
ജീവിക്കാനായി കഠിനാധ്വാനം ചെയ്യുന്ന മലയോരങ്ങളിലെ കർഷകർ നേരിടുന്ന വന്യമൃഗശല്യം പറഞ്ഞറിയിക്കാനാകാത്തതാണ്. എത്രയോ പേർക്കാണ് വർഷംതോറം ജീവൻതന്നെ നഷ്ടപ്പെടുന്നത്. വന്യമൃഗ ആക്രമണങ്ങളിൽ ഗുരുതരമായി പരിക്കേറ്റ് ജീവിതം നരകതുല്യമായവരും നിരവധിയാണ്. ഇവരോട് അല്പം കാരുണ്യം കാട്ടാൻപോലും സർക്കാർ ശ്രമിക്കുന്നില്ല എന്നതാണ് ഏറ്റവും ദുഃഖകരം.
ആലപ്പുഴയൊഴികെ 13 ജില്ലകളിലും വന്യജീവി ശല്യം രൂക്ഷമാണ്. വയനാട്, പാലക്കാട്, കണ്ണൂർ, തൃശൂർ ജില്ലകളിൽ അതിരൂക്ഷമെന്നാണ് പഠനങ്ങൾ പറയുന്നത്. ഏക്കർ കണക്കിനു കൃഷിനശിക്കുന്നു. നഷ്ടം സഹിക്കാൻ വയ്യാതെ കൃഷി ഉപേക്ഷിക്കുന്നവർ നിരവധി. ആനയും പന്നിയും കടുവയും ഉൾപ്പെടെ വന്യജീവികൾ കാടിറങ്ങിയെത്തുന്നതിന്റെ ഭീതിയിലാണ് മലയോര ജനത.
വനപ്രദേശങ്ങൾക്ക് അപ്പുറം നഗരങ്ങളിലുൾപ്പെടെ കാട്ടുമൃഗങ്ങൾ എത്തുന്നു. മനുഷ്യ വന്യജീവി സംഘർഷം നേരത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ള വിഷയമായിരുന്നെങ്കിൽ, ഇന്നു സ്ഥിതി മാറി. 2015 മുതൽ 2021 വരെ 49,199 പേർ വന്യജീവി ആക്രമണത്തിന് ഇരയായി.
വനംവകുപ്പിന്റെ കണക്കനുസരിച്ച് ആനയുടെ ആക്രമണത്തിൽ മാത്രം 183 പേരാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് ഈ വർഷം ജനുവരി മുതൽ ഇതുവരെ വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 64 പേർ. ഏതു ജീവിയുടെ ആക്രമണത്തിലാണു മരണമെന്ന ഇനം തിരിച്ചുള്ള കണക്കും വകുപ്പു തയാറാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ മരണം കാട്ടാന ആക്രമണത്തിലാണ് 25. പാന്പുകടിയേറ്റ് 22 പേർ മരിച്ചു. കാട്ടുപന്നി, കാട്ടുപോത്ത് എന്നിവ മൂലമുള്ള മരണവും പട്ടികയിലുണ്ട്. മയിൽ റോഡിലേക്കു ചാടിയതിനെത്തുടർന്നുള്ള ഇരുചക്ര വാഹനാപകടത്തിലായിരുന്നു ഒരു മരണം.
തൃശൂർ, വയനാട്, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണു പ്രശ്നം രൂക്ഷം. പാന്പുകടിയേറ്റുള്ള മരണം ഏറ്റവും കൂടുതൽ പാലക്കാട് ജില്ലയിലാണ്-10 വർഷത്തിനിടെ 192 മരണം. കണ്ണൂരിൽ 85 പേരും മലപ്പുറത്ത് 79 പേരും ആലപ്പുഴയിൽ 51 പേരും പാന്പുകടിയേറ്റു മരിച്ചു.ഇത് ആശങ്ക വർധിപ്പിക്കുന്നു. 2,406 കന്നുകാലികൾ ചത്തു. 40,191 പേർക്ക് കൃഷിനാശം സംഭവിച്ചു. നേരത്തെ വേനൽക്കാലങ്ങളിൽ വനത്തിൽ ജലലഭ്യത കുറയുന്പോൾ മൃഗങ്ങൾ വനത്തോടു ചേർന്ന പുഴകളിലേക്ക് എത്തുക പതിവാണ്. ഇപ്പോൾ മഴക്കാലത്തും കാടിറങ്ങുന്നു.
കടുവകൾ കാടിറങ്ങുന്നത് അവയ്ക്ക് സ്വന്തമായി ഇരപിടിക്കാനുള്ള ശേഷി നഷ്ടപ്പെടുന്പോഴാണ്. ഇങ്ങനെ ജനവാസ കേന്ദ്രത്തിൽനിന്ന് ഇത്തരം കടുവകളെ പിടികൂടി വനത്തിൽ തന്നെ പുനരധിവസിപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയെന്നതാണ് കടുവകളോടും മനുഷ്യനോടും കാണിക്കാനാവുന്ന നീതി.
എന്നാൽ ഇത്തരത്തിലൊരു പദ്ധതി നടപ്പിൽ വരുത്തുകയെന്നത് അധികൃതർക്ക് ബാലികേറാമലയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ തന്നെ പറയുന്നത്. വന്യജീവികളുടെ ആക്രമണ ഭീതിയോടെ കഴിയുന്ന ജനങ്ങളുടെ രക്ഷയ്ക്കായി കാടും നാടും വേർതിരിക്കുകയെന്നത് മാത്രമാണ് പരിഹാരം.
സർക്കാരിനു വേണ്ടി മാറി മാറി വരുന്ന വനംമന്ത്രി നിയമസഭയിൽ നടത്തുന്ന പ്രഖ്യാപനങ്ങളിൽ നിറഞ്ഞുനിൽക്കുന്നതാണ് ഫെൻസിങ്ങ്. ഇതൊന്നും ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇത്തരം പ്രശ്നം ഉയരുന്പോൾ വനംവകുപ്പിനാണ് സന്തോഷം. എല്ലാവർഷവും വന്യജീവികളെ സംരക്ഷിക്കാനുള്ള കോടികളുടെ പദ്ധതികളാണ് സൃഷ്ടിക്കപ്പെടുന്നത്.
ജോണ്സണ് വേങ്ങത്തടം
കാട്ടുപന്നി ക്ഷുദ്രജീവിയല്ലേ?
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൊന്നൊടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം. വിഷയത്തിൽ കേന്ദ്രമന്ത്രി ആശങ്ക പ്രകടിപ്പിച്ചതായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറയുന്നു.
കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദ്രയാദവാണ് നിലപാട് അറിയിച്ചത്. കാട്ടുപന്നികളുടെ ആക്രമണം തടയുന്നതിന് വെടിവയ്ക്കുന്നതിൽ കേന്ദ്രമന്ത്രി എതിർപ്പ് അറിയിച്ചെന്നും വന്യജീവികളുടെ ആക്രമണം തടയാൻ കേന്ദ്രതലത്തിൽ നടപടിയുണ്ടാകുമെന്നും ഉറപ്പ് ലഭിച്ചതായി എ.കെ. ശശീന്ദ്രൻ കൂട്ടിച്ചേർത്തു. പന്നികളെ വെടിവച്ചുകൊല്ലാൻ എംപാനൽചെയ്ത കർഷകർക്ക് അനുമതി നൽകിയിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരമാകാത്തതിനെത്തുടർന്നാണ് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചത്.
കാട്ടുപന്നി ശല്യം രൂക്ഷമാവുകയും മനുഷ്യരെ ആക്രമിക്കുന്ന തരത്തിലേക്ക് ശല്യം വളരുകയും ചെയ്തതോടെയാണ് മന്ത്രി കേന്ദ്രത്തെ സമീപിച്ചത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ 1200ൽ അധികം പന്നികളെയാണ് വെടിവച്ചു കൊല്ലേണ്ടിവന്നത്.
വെടിവയ്ക്കാം, തോക്കില്ല!
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതിയുണ്ട്. തോക്ക് ലൈസൻസ് ഉള്ളവർക്കും പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർക്കും മാത്രമാണ് അനുമതിയുള്ളത്. എന്നാൽ തോക്കിനു ലൈസൻസു നൽകുന്നില്ലെന്നു മാത്രം.
കൃഷിയിടത്തിൽ കാട്ടുപന്നിക്കൂട്ടം വിളകൾ നശിപ്പിക്കുന്പോൾ ലൈസൻസുള്ളവരെ തെരഞ്ഞു കർഷകൻ ഓടുകയാണ്. പോലീസും വനം വകുപ്പും വരുന്പോൾ കാര്യങ്ങൾ മാറും. നിലവിലുള്ള ലൈസൻസ് പോലും പുതുക്കി നല്കാൻ ജില്ലാധികാരികൾ മടിക്കുകയാണ്. മാങ്കുളം എന്ന മലയോര മേഖലയിൽ ഒരു തോക്കുമാത്രമേയുള്ളൂ, കാട്ടുപന്നികൾ കൃഷി നശിക്കുന്പോൾ നോക്കി നിൽക്കുകയാണ് തങ്ങളെന്നു കർഷകനായ പോൾ വെള്ളാങ്കൽ പറയുന്നു.
കാട്ടുപന്നികൾ വഴിയാത്രക്കാർക്കും ഭീഷണിയാകുകയാണ്. കാസർഗോഡ് മുള്ളേരിയയിൽ രാവിലെ കാട്ടുപന്നി ഇടിച്ച് ഇരുചക്ര വാഹനം മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തിൽ കാട്ടുപന്നി ചത്തു. കോഴിക്കോട് കട്ടിപ്പാറയിൽ രാത്രി വീട്ടിൽ കയറിയ കാട്ടുപന്നി വീട്ടുപകരണങ്ങൾ നശിപ്പിച്ചിരുന്നു.
നഷ്ടപരിഹാരം
വന്യമൃഗങ്ങളുടെ ആക്രമണം മൂലം മരണമടയുന്നവരുടെ ആശ്രിതർക്കു 10 ലക്ഷം രൂപയും വനത്തിനു പുറത്തുവച്ച് പാന്പുകടിയേറ്റുള്ള മരണത്തിനു രണ്ടു ലക്ഷം രൂപയും നഷ്ടപരിഹാരമായി ഉയർത്തിയിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ പരിക്കേറ്റ് സ്ഥായിയായ അംഗഭംഗം സംഭവിക്കുന്നവർക്കു രണ്ടു ലക്ഷം രൂപയും പരിക്കേൽക്കുന്നവർക്കു സർക്കാർ മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പരമാവധി ഒരു ലക്ഷം രൂപ വരെയും നഷ്ടപരിഹാരം നല്കുന്നു. പട്ടികവർഗക്കാരുടെ കാര്യത്തിൽ ചികിത്സ തുക മുഴുവനായും നൽകി വരുന്നു. എന്നാൽ അർഹതപ്പെട്ട നഷ്ടപരിഹാരം എല്ലാ കേസുകളിലും പൂർണമായും നല്കുവാൻ കഴിഞ്ഞിട്ടില്ലെന്നു സർക്കാർ രേഖകൾ തന്നെ വ്യക്തമാക്കുന്നു.
കർഷകര് നല്കുന്ന നിവേദനം
മലയോര കർഷകർ നേരിടുന്ന വന്യജീവി ശല്യത്തിൽനിന്നു രക്ഷ തേടി കർഷകർ സർക്കാരിനു നിവേദനം നല്കിയിരിക്കുന്നു. ഇതിനൊരു പരിഹാരം തേടിയാണ് കർഷകർക്കുവേണ്ടി കർഷക സംഘടനയായ കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) നിവേദനം നൽകിയിരിക്കുന്നത്.
1. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം മൗലികാവകാശമായ, ജീവനും ജീവനോപാധിക്കുമുള്ള അവകാശം കേരളത്തിലെ കർഷകർക്ക് ഉറപ്പു വരുത്തുകയും, കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുകയും ചെയ്യുക.
2. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 62 വകുപ്പ് പ്രകാരം സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചുകൊണ്ട് കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മാൻ എന്നിവയെ അടിയന്തരമായി ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനുള്ള നടപടികൾ എടുക്കുക.
3. വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥ വനവും അതിന്റെ പരിപൂർണമായ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വം വനം വകുപ്പിനും ആയിരിക്കെ, വനം വകുപ്പ് ജീവനക്കാർ സ്വന്തം ഉത്തരവാദിത്വത്തിൽ വരുത്തുന്ന വീഴ്ച മൂലം വന്യജീവികൾ കൃഷിയിടത്തിൽ ഇറങ്ങിയാൽ, അത്തരം വന്യജീവികളെ ഏതു മാർഗം ഉപയോഗിച്ചും നേരിടാനും കൊല്ലാനുമുള്ള അധികാരം കർഷകർക്കു നൽകുക.
4. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും ഇപ്പോൾ നൽകുന്ന തുച്ഛമായ ആശ്വാസ ധനത്തിനു പകരം മോട്ടോർ ആക്സിഡന്റ് നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്നതു പോലെ ഓരോ കേസും പ്രത്യേകമായി എടുത്തുകൊണ്ട്, ഓരോരുത്തരുടെയും പ്രായം, ആശ്രിതരുടെ എണ്ണം തുടങ്ങിയ മാനദണ്ഡങ്ങൾ വച്ചുകൊണ്ട് ന്യായമായ നഷ്ടപരിഹാരം ഉറപ്പു വരുത്തുക.
5. കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും വരുന്ന പരിസ്ഥിതി സംവേദക മേഖലകളിൽ നിന്നും കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും പൂർണമായും ഒഴിവാക്കുക.
6. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന, ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരമുൾപ്പെടെ, വന്യജീവിശല്യം നിയന്ത്രിക്കാനുള്ള പൂർണമായ അധികാരങ്ങൾ പഞ്ചായത്തുകൾക്ക് നൽകുക. 2021 ജനുവരി 22നു ചേർന്ന കേന്ദ്ര വന്യജീവി ബോർഡിന്റെ അറുപതാമത് യോഗത്തിൽ ഈ നിർദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര വന്യജീവി ബോർഡും അംഗീകരിച്ച സ്ഥിതിക്ക് ഈ അധികാരം എത്രയും പെട്ടന്ന് കേരളത്തിലെ പഞ്ചായത്തുകൾക്ക് നൽകുക.
7. വന്യജീവി ശല്യം നേരിടാൻ ആവശ്യമായ തോക്കു ലൈസൻസുകൾ ഉടനടി അനുവദിക്കുകയും തോക്കു ലൈസൻസിന് അപേക്ഷിക്കുന്പോൾ വനം വകുപ്പ് തടസവാദങ്ങൾ ഉന്നയിക്കുന്നത് നിർത്തുകയും ചെയ്യുക.
8. വന വിസ്തൃതിക്കും വനത്തിൽ ലഭ്യമായ തീറ്റയ്ക്കും അനുസരിച്ചു വന്യമൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കുക.