വെള്ളരിക്കുണ്ട്: കാസർഗോഡ് ജില്ലയിൽ ഈസ്റ്റ് എളേരി പഞ്ചായത്തിലെ ചക്കുങ്കല്‍ ജോര്‍ജുകുട്ടിയുടെ ജീവിതം തകര്‍ത്തത് ഒരു കാട്ടുപന്നിയുടെ ആക്രമണമാണ്. അറയ്ക്കത്തട്ട് വെള്ളിയേപ്പള്ളി എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായിരുന്നു അന്ന് 44 വയസുണ്ടായിരുന്ന ജോര്‍ജുകുട്ടി. 2012 ഫെബ്രുവരി 27 ന് ടാപ്പിംഗ് കഴിഞ്ഞ് പാലെടുക്കുന്നതിനിടെ പിന്നില്‍നിന്നെത്തിയ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
ഇടതുകൈയും കാല് തുടയും കാട്ടുപന്നി കടിച്ചുപറിച്ചു. ഗുരുതരമായി പരിക്കേറ്റ ജോര്‍ജുകുട്ടി 24 ദിവസം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാലിന്റെ ചലനശേഷി പൂര്‍ണമായും നശിച്ചു. മാസങ്ങളോളം ഫിസിയോതെറാപ്പി ചെയ്തു. ചികിത്സയ്ക്കായി ലക്ഷങ്ങള്‍ കടംവാങ്ങി.
സംഭവം നടന്നിട്ട് ഇപ്പോള്‍ പത്തുവര്‍ഷത്തോളം കഴിഞ്ഞു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു ലഭിച്ച 60,000 രൂപ മാത്രമാണ് ഇതുവരെ സര്‍ക്കാര്‍തലത്തില്‍ ആകെ കിട്ടിയ സഹായം. അന്ന് ജോലി വാഗ്ദാനവും നല്‍കിയിരുന്നു. ഇതിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പതിവുപോലെ മുഖംതിരിച്ചുനിന്നു. പരാതി നല്കാന് താമസിച്ചുവെന്നതിന്റെ പേരില്‍ മനുഷ്യാവകാശ കമ്മീഷനില്നിന്നുപോലും നീതി ലഭിച്ചില്ല.
കാട്ടുപന്നി തകര്‍ത്തത് ജോര്‍ജുകുട്ടിയുടെ ജീവിതം
12:34 AM Nov 29, 2021 | Deepika.com