പത്തനംതിട്ട: കോന്നി തണ്ണിത്തോട് മുളന്തറ ചള്ളയ്ക്കല്‍ സ്റ്റാന്‍ലി ജോണ്‍സ് (55) ഒരേ കിടപ്പിലായിട്ട് രണ്ടര വര്‍ഷമായി. 2019 മേയ് 25നു രാത്രിയുണ്ടായ അപകടമാണ് സ്റ്റാന്‍ലിയെ ഈ ദുഃസ്ഥിതിയിലെത്തിച്ചത്. കോന്നിയില്‍ പണമിടപാട് സ്ഥാപനം നടത്തുന്ന സ്റ്റാന്‍ലി രാത്രി വീട്ടിലേക്കു ബൈക്കില്‍ വരുമ്പോഴാണു ജീവിതം തന്നെ മാറ്റിമറിച്ച ആ ദുരന്തം.
വെണ്മേലിപ്പടി എന്ന സ്ഥലത്തെത്തിയപ്പോള്‍ റോഡിനു കുറുകെച്ചാടിയ കാട്ടുപന്നി ബൈക്കിൽ ഇടിച്ചു. റോഡിലേക്കു തെറിച്ചുവീണ സ്റ്റാന്‍ലി അബോധാവസ്ഥയിലായി. മാസങ്ങളോളം നീണ്ട ആശുപത്രി വാസത്തിൽ ജീവന് നിലനിര്‍ത്താനായി എന്നതൊഴിച്ചാല്‍ ശാരീരിക സ്ഥിതി മെച്ചപ്പെട്ടില്ല. അബോധാവസ്ഥയില്‍ തന്നെയാണിപ്പോഴും.
കേരള കോണ്‍ഗ്രസ്- എം സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന സ്റ്റാന്‍ലിയുടെ ചികിത്സയ്ക്ക് ഇതിനകം ലക്ഷങ്ങള്‍ ചെലവായി. ആദ്യഘട്ടത്തില്‍ 40 ലക്ഷം രൂപയിലധികമായിരുന്നു ചെലവ്. അപ്രതീക്ഷിതമായ ഒരു ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി സ്റ്റാന്‍ലി മാറിയിരിക്കുകയാണ്.
വനംവകുപ്പ് നഷ്ടപരിഹാരമായി നല്‍കിയത് ഒരു ലക്ഷം രൂപ മാത്രം. ചികിത്സാച്ചെലവെങ്കിലും വഹിക്കണമെന്നു കാട്ടി കുടുംബം മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. കുട്ടികള്‍ രണ്ടു പേരും വിദ്യാര്‍ഥികളായിരുന്നു. മകന് മെച്ചപ്പെട്ട വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുണ്ട്.
കാട്ടുപന്നി കുറുകെച്ചാടി; സ്റ്റാൻലി ഇന്നും കിടന്നകിടപ്പ്
12:34 AM Nov 29, 2021 | Deepika.com