തിരുവനന്തപുരം: കന്യാസ്ത്രീകളുടെയും വൈദികരുടെയും ശന്പളം, പെൻഷൻ എന്നീ വരുമാനങ്ങളിൽ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ആദായ നികുതി ഈടാക്കേണ്ടതില്ലെന്ന് ട്രഷറി ഡയറക്ടറുടെ നിർദേശം. ഇതുമായി ബന്ധപ്പെട്ടു സ്റ്റാറ്റസ് കോ നിലനിർത്തണമെന്ന സുപ്രീം കോടതി നിർദേശത്തെത്തുടർന്നാണ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ആദായനികുതി ഈടാക്കുന്നത് നിർത്തിവയ്ക്കാൻ ട്രഷറി ഓഫീസർമാർക്കുള്ള സർക്കുലറിൽ ട്രഷറി ഡയറക്ടർ നിർദേശിച്ചത്.
ട്രഷറി മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ ഓഫിസർമാർ, സബ്ട്രഷറി ഓഫിസർമാർ എന്നിവർക്കാണു നിർദേശം നൽകിയത്. കന്യാസ്ത്രീകളും വൈദികരും സർക്കാർ ശന്പളം കൈപ്പറ്റുന്നവരാണെങ്കിൽ അവർ നികുതി നൽകണമെന്ന് 2014ൽ കേന്ദ്ര ആദായ നികുതി വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെ അവർ ഹൈക്കോടതിയെ സമീപിച്ചു.
എന്നാൽ, നികുതി ഈടാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിനെതിരെ ഇവർ സൂപ്രീം കോടതിയെ സമീപിച്ചതിനെത്തുടർന്ന് നവംബർ 12ന് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിനു മുൻപുള്ള സ്റ്റാറ്റസ് കോ നിലനിർത്താനാണു നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രഷറി ഡയറക്ടർ ഇപ്പോഴത്തെ സർക്കുലർ പുറത്തിറക്കിയത്.
കന്യാസ്ത്രീകൾ, വൈദികർ എന്നിവരിൽനിന്ന് ആദായനികുതി ഈടാക്കേണ്ടെന്നു നിർദേശം
01:52 AM Nov 28, 2021 | Deepika.com