തിരുവനന്തപുരം: ഏഴു സ്വരങ്ങളെയും തഴുകിയൊഴുകിയ ആ ഗാനതരംഗിണി ഇനിയില്ല. നീലജലാശയത്തിൽ നീരാടുന്ന ഹംസങ്ങളും ജലശംഖുപുഷ്പവും വാകപ്പൂമരം ചൂടുന്ന വാരിളം പൂങ്കുലയ്ക്കുളളിൽ മുറിയെടുക്കുന്ന വടക്കൻ തെന്നലുമൊക്കെ ഭാവനയിൽ വിരാചിച്ച കവി ബിച്ചു തിരുമല (79) ഓർമയായി.
ഇന്നലെ പുലർച്ചെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകുന്നേരം നാലുമണിക്കു സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരച്ചടങ്ങുകൾ. തൈക്കാട് ശാന്തികവാടത്തിൽ മലയാളത്തിന്റെ പ്രിയ ഗാനരചയിതാവിന്റെ ഭൗതിക ശരീരം അഗ്നി ഏറ്റുവാങ്ങി.
ചലച്ചിത്രഗാനകലയിൽ വെന്നിക്കൊടി പാറിച്ച ബിച്ചു തിരുമല അനായാസം ഗാനസൃഷ്ടി നടത്താൻ വൈദഗ്ധ്യമുള്ള പ്രതിഭയായിരുന്നു. പ്രണയവും പരിഭവവും വിരഹവും വിഷാദവും ഭക്തിയും ആത്മീയതയും പുഞ്ചിരിയും പൊട്ടിച്ചിരിയും വിരിയുന്ന സന്ദർഭോചിതമായ ആയിരക്കണക്കിനു ഗാനങ്ങളാണ് ബിച്ചുവിന്റെ തൂലികയിൽനിന്നു വാർന്നുവീണത്.
1942 ഫെബ്രുവരി 13ന് തിരുവനന്തപുരം ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും സി.ജെ. ഭാസ്കരന് നായരുടെയും മൂത്ത മകനായിട്ടാണു ജനനം. 1970-ൽ എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ശബരിമല ശ്രീധർമ ശാസ്ത എന്ന ചിത്രത്തിൽ സഹസംവിധായകനായി.
ഭജഗോവിന്ദം എന്ന ചിത്രത്തിനുവേണ്ടി ബ്രാഹ്മമുഹൂർത്തം എന്ന ഗാനമെഴുതിയാണു സിനിമയിൽ ഗാനരചനാരംഗത്തു തുടക്കം. എന്നാൽ, ഈ ചിത്രം റിലീസായില്ല. നടൻ മധു നിർമിച്ച അക്കൽദാമയാണു ബിച്ചു തിരുമല ഗാനമെഴുതി ആദ്യം പുറത്തിറങ്ങിയ ചിത്രം. 1981-ലും 1991-ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.
തന്റെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കാൻ പാടില്ലെന്ന ബിച്ചുവിന്റെ ഇച്ഛയ്ക്കനുസരിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ. ഇന്നലെ രാവിലെ ഏഴുമണിയോടെ ബിച്ചു തിരുമലയുടെ ഭൗതികശരീരം വേട്ടമുക്ക് കട്ടച്ചൽ റോഡിലെ സ്വവസതിയിൽ കൊണ്ടുവന്നു.
രാഷ്ട്രീയ-സാംസ്കാരിക-സാമൂഹ്യ മേഖലകളിലെ നിരവധി പ്രമുഖർ അദ്ദേഹത്തിന് ആദരാഞ്ജലിയർപ്പിച്ചു.
ഭാര്യ: പ്രസന്നകുമാരി. മകൻ: സുമൻ ബിച്ചു. സംഗീത സംവിധായകൻ ദർശൻ രാമൻ, പിന്നണി ഗായിക സുശീലാദേവി എന്നിവർ സഹോദരങ്ങളാണ്.
ബിച്ചു തിരുമലയ്ക്ക് അന്ത്യാഞ്ജലി
01:28 AM Nov 27, 2021 | Deepika.com