തിരുവനന്തപുരം: ആലുവയിൽ ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനിയുടെ കുടുംബത്തോട് അപമര്യാദയായി പെരുമാറിയതിന് സസ്പെൻഷനിലായ സിഐ സി.എൽ. സുധീർ ജോലി നോക്കിയിരുന്ന സ്റ്റേഷനുകളിലെല്ലാം പ്രശ്നക്കാരനായിരുന്നെന്ന വ്യാപക പരാതി ആഭ്യന്തര വകുപ്പ് ഒതുക്കി.
സ്ത്രീകളും കുട്ടികളും പരാതിക്കാരാകുന്ന കേസുകളിൽ ഇവർക്കു നീതി ലഭ്യമാക്കില്ലെന്നു മാത്രമല്ല, ഇവരോടു മോശമായ ഭാഷയിൽ പ്രതികരിക്കുന്നതും സുധീറിന്റെ സ്ഥിരം വിനോദമായിരുന്നു.
കേസ് അട്ടിമറിക്കുന്നതും ദുർബല വിഭാഗങ്ങളുടെ പരാതികൾ അവഗണിക്കുന്നതും നിത്യസംഭവമായതോടെ പോലീസ് സ്പെഷൽ ബ്രാഞ്ച് വിഭാഗവും സുധീറിനെതിരേ റിപ്പോർട്ടുകൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കു കൈമാറിയിരുന്നു.
സുധീറിനെ ക്രമസമാധാന ചുമതലയിൽ നിയമിക്കരുതെന്നു എസ്പിമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ശിപാർശ നൽകിയിട്ടും ഉന്നത സിപിഎം നേതാക്കളുടെ ശിപാർശയിൽ ആഭ്യന്തര വകുപ്പ് റിപ്പോർട്ടുകളെല്ലാം പാടെ അവഗണിച്ചതാണ് ആലുവയിൽ നിയമ വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദ സംഭവത്തിനു പിന്നിലും സിഐ സുധീറിന്റെ പേരുയരാൻ ഇടയാക്കിയത്.
തെക്കൻ ജില്ലകളിൽ നിന്നുള്ള ഒരു മുൻ മന്ത്രിയുടെയും സിപിഎം എംഎൽഎയുടെയും ചില ഉന്നത സിപിഎം നേതാക്കളുടെയും പിന്തുണയോടെയായിരുന്നു വീണ്ടും സുപ്രധാന സ്റ്റേഷനുകളുടെ ചുമതലയിൽ ഇദ്ദേഹം എത്തുന്നത്. സിപിഎം നേതാക്കൾ പറയുന്ന തരത്തിൽ ഏതു കേസും മാറ്റിമറിക്കുന്നതാണ് ഇത്തരം ഉദ്യോഗസ്ഥർക്ക് സുരക്ഷിത താവളം ഒരുക്കി നൽകുന്നതിനു പിന്നിലെന്നാണ് ആരോപണം.
കൊല്ലം അഞ്ചൽ സിഐയായിരിക്കെ ഔദ്യോഗിക നടപടികളിൽ വീഴ്ച വരുത്തിയതിന്, സുധീറിനു ക്രമസമാധാന ചുമതല നൽകരുതെന്ന് റൂറൽ എസ്പിയായിരുന്ന എസ്.ഹരിശങ്കർ ശിപാർശ ചെയ്തിരുന്നു. ഇത് അവഗണിച്ചാണ് കൊച്ചിയിൽ ക്രമസമാധാന ചുമതല നൽകിയത്.
അഞ്ചൽ ഉത്ര വധക്കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് സുധീറിനെതിരേ വകുപ്പുതല അന്വേഷണമുണ്ട്. അന്വേഷണ ഘട്ടത്തിൽ എസ്ഐ, എഎസ്ഐ എന്നിവരുടെ റിപ്പോർട്ടുകൾ വിലയ്ക്കെടുക്കാതെയും വിവരശേഖരണം നടത്താതെയും അലംഭാവം കാട്ടി.
അഞ്ചലിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലും സിഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി.. ഇതേത്തുടർന്നു സുധീറിനെ സസ്പെൻഡ് ചെയ്യണമെന്നും ക്രമസമാധാനചുമതല നൽകരുതെന്നുമായിരുന്നു ശിപാർശ. എന്നാൽ, സസ്പെൻഷൻ ശിപാർശ ഉന്നത സിപിഎം നേതാക്കളുടെ ഇടപെടലിൽ റദ്ദാക്കി.
കൊല്ലം നഗര പരിധിയിലെ മറ്റൊരു സ്റ്റേഷന്റെ ചുമതലയിൽ ഇരിക്കവേ പരാതിക്കാരിയുടെ കുട്ടിയെ പൂട്ടിയിട്ട സംഭവവുമുണ്ടായി. അന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടായതോടെയാണു കുട്ടിയെ മോചിപ്പിച്ചത്.
കെ. ഇന്ദ്രജിത്ത്
സിഐ സുധീർ സ്ഥിരം പ്രശ്നക്കാരനെന്നു പരാതി; സംരക്ഷണമൊരുക്കിയത് ഉന്നത സിപിഎം നേതാക്കൾ
01:28 AM Nov 27, 2021 | Deepika.com