കോട്ടയം: ഷീറ്റ് റബർ ഉത്പാദനം വർധിപ്പിക്കാൻ റബർ ബോർഡ് നടപ്പാക്കുന്ന ധനസഹായ പദ്ധതി കർഷകർക്ക് നേട്ടമാകില്ല. റബർ പ്രൊഡ്യുസേഴ്സ് സൊസൈറ്റി (ആർപിഎസ്) ഷീറ്റ് വാങ്ങുന്ന വിലയേക്കാൾ കർഷകർക്ക് രണ്ടു രൂപ അധികം നൽകുന്ന പദ്ധതി ഡിസംബറിലാണ് ആരംഭിക്കുന്നത്.
നിലവിൽ ബോർഡ് വിലയേക്കാൾ മുകളിലാണ് ഷീറ്റ് റബറിന്റെ വിപണി വ്യാപാരം. ഇന്നലെ ആർപിഎസ് വാങ്ങിയ വില ആർഎസ്എസ് നാലിന് 191 ഉം അഞ്ചിന് 189 രൂപയുമായിരുന്നു.
അതേസമയം കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് നാലിന് 193 ഉം അഞ്ചിന് 191 രൂപയ്ക്കുമാണു കച്ചവടം നടന്നത്. ബോർഡ് നൽകുന്ന വിലയ്ക്ക് ആർപിഎസുകൾക്ക് നൽകാതെ കർഷകർ കച്ചവടക്കാർക്ക് നൽകി ഉയർന്ന നിരക്കിൽ വിറ്റഴിക്കുന്പോൾ റബർ ബോർഡിന്റെ പദ്ധതി പരാജയപ്പെടാനാണ് സാധ്യത.
കൂടുതൽ അളവിൽ ഷീറ്റ് കൈവശമുള്ള കർഷകനിൽനിന്നു മൊത്തവ്യാപാരികൾ നേരിട്ട് വാങ്ങുന്പോൾ വിപണിവിലയേക്കാൾ രണ്ടു രൂപ അധികം നൽകാനും തയാറാണ്. മാർക്കറ്റിൽ ഷീറ്റ് റബറിന്റെ ദൗർലഭ്യമാണു വില കൂട്ടി കർഷകരിൽനിന്നും ഷീറ്റ് വാങ്ങാൻ മൊത്തക്കച്ചവടക്കാരെ പ്രേരിപ്പിക്കുന്നത്.
പ്രതികൂല കാലാവസ്ഥയിൽ കർഷകന്റെ കൈവശം റബർ ഷീറ്റ് ലഭ്യമല്ല. വൻകിട വ്യവസായികൾക്ക് ഫാക്ടറികൾ പ്രവർത്തിപ്പിക്കാനുള്ള അസംസ്കൃത ഉത്പന്നങ്ങളുടെ കുറവ് രൂക്ഷമായതോടെതാണ് വില ഉയർന്നത്.
വിദേശവിലയും ദിനംപ്രതി കയറുകയാണ്. ആർഎസ്എസ് രണ്ടിന് 151.22 രൂപയാണ് ഇന്നലത്തെ ബാങ്കോക്ക് വിപണി വില. വിലയിൽ ഗണ്യമായ ചെലവ് വരുന്നതിനാൽ ഇറക്കുമതിക്കുള്ള സാധ്യതയും കുറവാണ്.
ബ്രോക്കർമാരുടെ പകൽക്കൊള്ള
മാർക്കറ്റ് വിലയേക്കാൾ അഞ്ച് രൂപയിലധികം ഇടിച്ചാണ് ബ്രോക്കർമാർ വില പറയുന്നത്. ഇന്നലെ കൊച്ചി മാർക്കറ്റിനേക്കാൾ ഏഴ് രൂപ കുറച്ചാണു കോട്ടയം മാർക്കറ്റ് വില നിശ്ചയിച്ചത്. ആർഎസ്എസ് നാലിന് കൊച്ചിയിൽ 193ഉം കോട്ടയത്ത് 186 രൂപയുമായിരുന്നു വില. കൊച്ചി മാർക്കറ്റ് വിലയിൽ വ്യാപാരം നടത്തുന്ന കച്ചവടക്കാർക്ക് ഷീറ്റ് നൽകാനാണു കർഷകർ ഇപ്പോൾ ശ്രമിക്കുന്നത്. ഇന്നലെ കോട്ടയം മാർക്കറ്റിൽ 197 രൂപയ്ക്കുവരെ വ്യാപാരം നടത്തിയ കച്ചവടക്കാരുമുണ്ട്. ഒട്ടുപാലിനും എട്ടും മുതൽ പത്തു രൂപവരെ വിലവ്യത്യാസം കോട്ടയം, കൊച്ചി മാർക്കറ്റുകളിലുണ്ട്.
കർഷകർക്ക് ആശങ്ക
മഴ മാറി ടാംപ്പിംഗ് ആരംഭിച്ച് ഉത്പാദനം കൂടുന്നതോടെ വിലയിൽ ഇടിവുണ്ടാകുമോയെന്ന ആശങ്ക കർഷകർക്കുണ്ട്. ഉത്പാദനം കൂടുന്പോൾ വില ഇടിക്കാൻ വ്യവസായികളും ബ്രോക്കർമാരും രംഗത്തുണ്ട്.
മാർക്കറ്റിൽനിന്നും മാറിനിന്നു വില ഇടിക്കാനുള്ള ശ്രമം വ്യവസായികളുടെയും ബ്രോക്കർമാരുടെയും ഭാഗത്തുനിന്ന് മുന്‍പ് ഉണ്ടായിട്ടുണ്ട്. ഷീറ്റ് വിറ്റഴിക്കാൻ മറ്റുമാർഗങ്ങളില്ലാതെ വരുന്പോൾ വ്യവസായികൾ പറയുന്ന വിലയ്ക്കു കച്ചവടം നടത്താൻ കർഷകർ നിർബന്ധിതരാകും.
കേന്ദ്ര വാണിജ്യ വകുപ്പ് ഇടപെടുമെന്ന വാർത്ത പരന്നാൽ പോലും സംസ്ഥാനത്ത് റബർ വില ഇടിയുന്ന സാഹചര്യം മുന്‍പ് ഉണ്ടായിട്ടുണ്ട്. അതിനുള്ള ശ്രമങ്ങളാണു വൻകിട വ്യവസായികൾ ഇപ്പോൾ ചെയ്യുന്നത്.
ഇറക്കുമതിക്ക് ആത്മ
സ്വാഭാവിക റബർ ലഭ്യതയിലെ പ്രതിസന്ധി ടയർ ഉത്പാദനത്തെ ബാധിച്ചതായി ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ). നികുതിരഹിത ഇറക്കുമതിയും തുറമുഖത്തെ നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ടും കേന്ദ്ര വാണിജ്യമന്ത്രിയെ സമീപിച്ചു.
ഏറ്റവും ഉയർന്ന ഉത്പാദന സീസണിലും പ്രകൃതിദത്ത റബർ ലഭ്യത കുറയുന്നത് ആശങ്ക ജനകമാണെന്ന് നിവേദനത്തിൽ പറയുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലെ ശരാശരി ആഭ്യന്തര ഉത്പാദനം 75,000 മെട്രിക് ടണ്‍ വീതമാണെങ്കിലും ഈ വർഷം ഈ മാസങ്ങളിൽ 45,000-50,000 മെട്രിക് ടണ്‍ മാത്രമാണ് ഉത്പാദനമെന്നും ആത്മ പറയുന്നു.
അതേസമയം, ഇതേ കാലയളവിൽ ഉപയോഗം ഒരു ലക്ഷം മെട്രിക് ടണ്‍ അധികമാണ്. ടയർ ഉത്പാദനവും കയറ്റുമതിയും തടസമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് 4.4 ലക്ഷം മെട്രിക് ടണ്‍വരെ തീരുവരഹിത ഇറക്കുമതി അനുവദിക്കണമെന്നും നിവേദനത്തിൽ പറയുന്നു.
ജോമി കുര്യാക്കോസ്
5000 രൂപവരെ നേട്ടമുണ്ടാക്കാമെന്ന് റബർ ബോർഡ്
കോട്ടയം: ഷീറ്റ് റബർ ഉത്പാദനം വർധിപ്പിക്കുന്നതിനു റബർ ബോർഡ് ഹ്രസ്വകാല ധനസഹായ പദ്ധതി നടപ്പാക്കുന്നു. ഷീറ്റ് റബറുണ്ടാക്കുന്ന കർഷകർക്കു പ്രോത്സാഹനമായാണു ധനസഹായം നൽകുന്നത്. റബർപാലിന്റെയും ആർഎസ്എസ് നാല് ഷീറ്റിന്റെയും വിപണിവിലകളിലെ വ്യത്യാസം കണക്കാക്കി കിലോഗ്രാമിനു പരമാവധി രണ്ടു രൂപ കർഷകർക്കു നൽകുന്നതാണു പദ്ധതി.
അടുത്തമാസം ഒന്നിനു പദ്ധതി നിലവിൽ വരും. അടുത്ത ഫെബ്രുവരി വരെ മൂന്നു മാസത്തേക്കുള്ള പദ്ധതിക്കാലത്ത് ഒരു കർഷകനു പരമാവധി 5000 രൂപ വരെ ധനസഹായത്തിന് അർഹതയുണ്ടായിരിക്കും.
റബറുത്പാദക സംഘങ്ങളിലോ റബർ ബോർഡ് കന്പനികളിലോ ഷീറ്റ് റബർ നൽകുന്ന കർഷകർക്കായിരിക്കും ആനുകൂല്യം ലഭിക്കുക. ധനസഹായത്തുക കർഷകരുടെ അക്കൗണ്ട് വഴി കൈമാറും.
പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് റബർ ബോർഡിന്റെ ഫീൽഡ് സ്റ്റേഷനുകളിലോ റീജണൽ ഓഫീസുകളിലോ കേന്ദ്ര ഓഫീസിലെ കോൾസെന്ററിലോ ബന്ധപ്പെടാം. കോൾ സെന്റർ നന്പർ: 04812576622.
കർഷകർക്കു നേട്ടമാകാതെ റബർബോർഡിന്റെ ധനസഹായ പദ്ധതി
12:50 AM Nov 27, 2021 | Deepika.com