കൊച്ചി: നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ സമരം ഫലം കണ്ടു.
കോണ്‍ഗ്രസിന്റെ പതിവുശൈലി വിട്ടുള്ള സമരരീതിയാണ് ആലുവയിൽ കണ്ടത്. ലക്ഷ്യം കണ്ടേ അടങ്ങൂവെന്ന വാശിയിൽ നേതാക്കളും പ്രവർത്തകരും ഒരേമനസോടെ ഒരുമിച്ചപ്പോൾ സമരം വിജയിപ്പിക്കാനുമായി.
നേതാക്കളുടെ ഗ്രൂപ്പ് നോക്കി മാത്രം പരിപാടികളിൽ പങ്കെടുക്കുന്നതാണ് കോൺഗ്രസിലെ മുൻപുള്ള രീതി. സമരമാണെങ്കിൽ പോലും നേതാക്കളുടെ ഷോ ആക്കി മാറ്റി പരിപാടി അവസാനിപ്പിക്കുകയും ചെയ്യും. ആലുവയിലെ സമരം ഇത് തിരുത്തിയെഴുതി.
കല്ലേറും ടയര്‍ കത്തിച്ച് എറിയലുമുള്പ്പെടെ അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയെങ്കിലും ആലുവ പോലീസ് സ്റ്റേഷനു മുന്നിൽ കോൺഗ്രസിന്റെ ജനപ്രതിനിധികൾ മൂന്നു ദിവസം രാപകൽ നടത്തിയ സമരത്തിന് സഹനസമരത്തിന്റെ പരിവേഷമുണ്ടായിരുന്നു. നടന് ജോജു ജോര്‍ജുമായുള്ള സംഘര്‍ഷത്തെതുടര്‍ന്ന് വലിയ വിവാദമായി മാറിയ വഴിതടയല്‍ സമരത്തിലുണ്ടായ പേരുദോഷം കഴുകിക്കളയാനും ഈ സമരത്തിലൂടെ കോൺഗ്രസിനു കഴിഞ്ഞു.
കെപിസിസി പ്രസിഡന്റോ പ്രതിപക്ഷനേതാവോ കോണ്‍ഗ്രസിന്റെ മറ്റു സമുന്നത നേതാക്കളോ ആരുംതന്നെ സമരവേദിയില്‍ എത്താതിരുന്നിട്ടും സമരവീര്യം കെടാതെ സൂക്ഷിക്കാന്‍ ആലുവക്കാരനായ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പെടുന്ന ജില്ലാ നേതൃത്വത്തിനായി. പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകള്‍ മാത്രമല്ല, പോഷകസംഘടനകളും വനിതകളുമുള്‍പ്പെടെ എല്ലാ വിഭാഗവും സമരരംഗത്ത് സജീവമായിരുന്നു. യുവാക്കളുടെ സാന്നിധ്യമായിരുന്നു സമരത്തിന്റെ മറ്റൊരു ഹൈലൈറ്റ്.
ഏറ്റെടുത്ത വിഷയത്തിനു ലഭിച്ച ബഹുജന പിന്തുണ സമരവിജയത്തില്‍ നിര്‍ണായകമായി. കോൺഗ്രസിനു പുറമെ ഭരണകക്ഷി അനുകൂലികളും സമരരംഗത്തെത്തി. നീതി തേടി സ്റ്റേഷനിലെത്തിയ നവവധുവായ ഒരു പെൺകുട്ടിക്ക് പോലീസ് ഉദ്യോഗസ്ഥന്റെ നിലപാട് മൂലം ജീവനൊടുക്കേണ്ടി വന്നത് അതീവഗൗരവമുള്ള പ്രശ്നം തന്നെയായിരുന്നു. ആരോപണ വിധേയനായ സിഐയെ സ്റ്റേഷൻ ചുമതലയിൽനിന്നു മാറ്റിയെന്ന് ആദ്യം പറഞ്ഞെങ്കിലും പിറ്റേദിവസം ഇദ്ദേഹം ഡ്യൂട്ടിക്കെത്തിയതോടെ സർക്കാരിന്റെ പൂച്ച് പുറത്തായി.
കോണ്‍ഗ്രസിന് രാഷ്ട്രീയമായി വലിയ ആത്മവിശ്വാസവും പുത്തന്‍ ഊര്‍ജവും പകരുന്നതാണ് ആലുവ സമരം.
ആലുവയിൽ കണ്ടത് വ്യത്യസ്ത കോണ്‍ഗ്രസ് സമരം
12:50 AM Nov 27, 2021 | Deepika.com