കൊച്ചി: പൊതുസ്വത്ത് നശിപ്പിച്ച കേസില്‍നിന്നു പൊതുപ്രവര്‍ത്തകര്‍ക്കു തടിയൂരാന്‍ പൊതുഖജനാവില്‍നിന്നു ചെലവഴിക്കുന്നത് ലക്ഷങ്ങൾ.
മന്ത്രി വി. ശിവന്‍കുട്ടിയും മുന്‍ മന്ത്രിമാരുമടക്കം ആറു പേര് ഉള്‍പ്പെട്ട നിയമസഭ കൈയാങ്കളി കേസ് റദ്ദാക്കാന്‍ സുപ്രീം കോടതിയില്‍ നല്കിയ അപ്പീലില്‍ ഇവര്‍ക്കായി വാദിച്ച അഭിഭാഷകനു സര്‍ക്കാര്‍ നല്കേണ്ടതു 16.5 ലക്ഷം രൂപ.
അഡ്വ. രഞ്ജിത്ത് കുമാര്‍ ആണ് നിയമസഭാ കൈയാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിനായി സുപ്രീം കോടതിയില്‍ ഹാജരായത്. വക്കീല്‍ ഫീസ് ആവശ്യപ്പെട്ടുള്ള ബില്ലുകള്‍ ഇദ്ദേഹം സര്‍ക്കാരിനു സമര്‍പ്പിച്ചു.
16.5 ലക്ഷം രൂപയുടെ ബില്ലാണ് കൊച്ചിയിലെ അഡ്വക്കറ്റ് ജനറലിന്റെ കാര്യാലയത്തില്‍ അഭിഭാഷകന് സമര്‍പ്പിച്ചിട്ടുള്ളതെന്നു വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടിയില്‍ പറയുന്നു. തുക ഇതുവരെ അഭിഭാഷകനു കൈമാറിയിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവഴിക്കുന്നത് കടുത്ത അനീതിയാണെന്നു കൊച്ചിന് പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് എം.കെ. ഹരിദാസ് ചൂണ്ടിക്കാട്ടി.
നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കാന്‍ സര്‍ക്കാര്‍, സി ജെ എം കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഇതു തള്ളിയപ്പോഴാണു സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു സുപ്രീം കോടതിയുടെയും നിര്‍ദേശം. കേസില്‍ പുനഃപരിശോധന ആവശ്യപ്പെട്ടു സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
പൊതുസ്വത്ത് നശിപ്പിച്ചവർക്കായി പൊതുഖജനാവിലെ പണം!
12:50 AM Nov 26, 2021 | Deepika.com