മലപ്പുറം: എടിഎമ്മുകളിൽ നിക്ഷേപിക്കാൻ കരാർ കമ്പനി ഏൽപ്പിച്ച 1.59 കോടി രൂപ തട്ടിയെടുത്ത ഗ്രാമപഞ്ചായത്തംഗം ഉൾപ്പെടെ നാലുപേർ മലപ്പുറത്ത് അറസ്റ്റിൽ.
ഉൗരകം ഗ്രാമപഞ്ചായത്തംഗവും മുസ്ലിംലീഗ് പ്രാദേശിക നേതാവുമായ വേങ്ങര നെടുംപറമ്പ് നെല്ലാട്ടുതൊടി ഷിബു (31), മഞ്ചേരി മുള്ളമ്പാറ താമരപ്പറമ്പിൽ മഹിത് (34), കാവന്നൂർ ഇരുവെട്ടി കൃഷ്ണകൃപയിലെ കൃഷ്ണരാജ് (28), കോട്ടക്കൽ ചെങ്ങോട്ടൂർ മങ്കടത്തുംപറമ്പ് ശശിധരൻ (32) എന്നിവരാണ് അറസ്റ്റിലായത്.
ഷിബു ഏഴും മറ്റുള്ളവർ അഞ്ചും വർഷത്തോളമായി കരാർ കമ്പനിയുടെ ജീവനക്കാരാണ്. നാലുപേരും ആസൂത്രണം ചെയ്താണ് തട്ടിപ്പു നടത്തിയതെന്നു പോലീസ് പറഞ്ഞു. സിഎംഎസ് ഇൻഫോ സിസ്റ്റം എന്ന കരാർ കമ്പനി എടിഎമ്മുകളിൽ അടയ്ക്കാൻ ഏൽപ്പിച്ച തുക ആറു മാസത്തിനിടെ കുറേശ്ശെയായാണ് തട്ടിയെടുത്തത്. 20 ലക്ഷം രൂപ എടിഎമ്മിൽ അടയ്ക്കാൻ ഏൽപ്പിക്കുമ്പോൾ പലപ്പോഴും 15നും 18 ലക്ഷത്തിനും ഇടയിലാണ് എടിഎമ്മുകളിൽ നിറച്ചിരുന്നത്.
തുക അടച്ചതു സംബന്ധിച്ച് വ്യാജ റിപ്പോർട്ടായിരുന്നു കമ്പനിക്കു നൽകിയിരുന്നത്. ഇതിനാൽ തട്ടിപ്പ് കരാർ കമ്പനിയോ, ബാങ്കോ അറിഞ്ഞിരുന്നില്ല.
കരാർ കമ്പനിയുടെ ഓഡിറ്റിംഗിലാണ് എടിഎമ്മിൽ നിറയ്ക്കുന്ന പണത്തിന്റെ കുറവു കണ്ടെത്തിയത്. തുടർന്ന് കരാർ കമ്പനിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എസ്ബിഐ, ഐസിഐസിഐ, ഐഡിബിഐ, സൗത്ത് ഇന്ത്യൻ ബാങ്ക്, ആക്സിസ്, കാനറ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളുടെ എടിഎമ്മുകളിൽ പണം നിറയ്ക്കുന്നതിനു കരാറെടുത്ത ഏജൻസിയാണിത്.
എടിഎമ്മുകളിലേക്കെത്തിച്ച 1.59 കോടി രൂപ തട്ടിയെടുത്ത കേസിൽ മുസ്ലിം ലീഗ് നേതാവടക്കം നാലുപേർ അറസ്റ്റിൽ
12:50 AM Nov 26, 2021 | Deepika.com