ആലുവ: നവവധുവായ നിയമവിദ്യാര്‍ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്തതിൽ ആരോപണവിധേയനായ ആലുവ സിഐ സി.എല്‍. സുധീറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തുടരുന്ന സമരം ഇന്നലെയും സംഘര്‍ഷത്തിൽ കലാശിച്ചു. ആലുവ റൂറല്‍ എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസിനുനേരേ കല്ലേറും സമരക്കാർക്കു നേരേ ജലപീരങ്കിയും കണ്ണീര്‍വാതകപ്രയോഗവും നടന്നു.
ഭർതൃവീട്ടിലെ പീഡനം സംബന്ധിച്ചു മോഫിയ നൽകിയ പരാതിയിൽ കേസെടുക്കാൻ വൈകിയതിനു പുറമെ ഒത്തുതീർപ്പിനു പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ച് ഇരയെ അവഹേളിച്ചെന്നുമാണ് സിഐക്കെതിരേയുള്ള ആരോപണം. കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേഷനിൽനിന്നു വീട്ടിലെത്തിയ ഉടൻ മോഫിയ ജീവനൊടുക്കുകയായിരുന്നു. പ്രതിഷേധത്തെ തുടർന്നു സിഐയെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്കു സ്ഥലംമാറ്റിയിരുന്നു. എന്നാൽ സസ്പെന്ഷൻ വേണമെന്നാണു സമരക്കാരുടെ ആവശ്യം.
അതിനിടെ, മോഫിയയുടെ മരണം സംബന്ധിച്ച കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഡിവൈഎസ്പി വി. രാജീവനാണ് അന്വേഷണച്ചുമതല. അറസ്റ്റിലായ മോഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈൽ, ഭർതൃപിതാവ് യൂസഫ്, ഭർതൃമാതാവ് റുഖിയ എന്നിവരെ റിമാൻഡ് ചെയ്തിട്ടുണ്ട്. റുഖിയയെ കാക്കനാട് വനിതാ ജയിലിലും സുഹൈലിനെയും യൂസഫിനെയും മൂവാറ്റുപുഴ ജയിലിലുമാണ് റിമാൻഡ് ചെയ്തത്.
ആലുവ പോലീസ് സ്റ്റേഷൻ കോന്പൗണ്ടിൽ ബെന്നി ബഹനാന് എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, നഗരസഭാ ചെയർമാൻ എം.ഒ. ജോൺ തുടങ്ങിയവർ ബുധനാഴ്ച രാവിലെ ആരംഭിച്ച കുത്തിയിരിപ്പ് സമരം തുടരുകയാണ്. ആവശ്യം അംഗീകരിക്കാതെ സ്റ്റേഷനുള്ളിലെ സമരം നിർത്തില്ലെന്നും സ്റ്റേഷനു പുറത്തുള്ള സമരം നേതാക്കളുമായി ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
എസ്പി ഓഫീസ് മാര്‍ച്ചിലെ സംഘർഷത്തിൽ വനിതകള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. സമരക്കാർക്കുനേരേ തുടര്‍ച്ചയായി കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പോലീസിനു നേരേ സമരക്കാർ ടയറുകള്‍ കത്തിച്ച് എറിയാന്‍ ശ്രമിച്ചെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് തടഞ്ഞു. രണ്ടു മണിക്കൂറോളം എസ്പി ഓഫീസിനു സമീപത്തെ സബ് ജയില്‍ വളപ്പ് യുദ്ധക്കളമായി. മോഫിയയുടെ സഹപാഠികളടക്കം വിവിധസംഘടനകളും സമരരംഗത്തുണ്ട്.
സമരത്തിന് കെപിസിസിയുടെ ഐക്യദാർഢ്യം
തിരുവനന്തപുരം: ആലുവയിൽ നിയമ വിദ്യാർഥിനിയുടെ ആത്മഹത്യക്കു കാരണക്കാരനായ സർക്കിൾ ഇൻസ്പെക്ടറെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സത്യഗ്രഹം നടത്തിയ ബെന്നി ബെഹനാൻ എംപി, അൻവർ സാദത്ത് എംഎൽഎ, റോജി എം. ജോണ്‍ എംഎൽഎ എന്നിവർ ഉൾപ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളോടും പ്രവർത്തകരോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി നേതൃക്യാന്പ് പ്രമേയം പാസാക്കി.
ജനകീയ സമരങ്ങളുടെമേൽ ക്രൂരമായ പോലീസ് മുറ പ്രയോഗിക്കുന്ന പിണറായി സർക്കാരിന്റെ നടപടികളെ ശക്തമായി അപലപിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് പ്രമേയം അവതരിപ്പിച്ചു.
കെപിസിസി ഭാരവാഹികൾക്കും നിർവാഹക സമിതി അംഗങ്ങൾക്കുമായി നെയ്യാർഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപശാലയുടെ സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു.
കൃത്യമായ ദിശാബോധം നൽകി മുന്നോട്ടു നയിക്കാൻ പ്രാപ്തമായ നേതൃനിരയാണ് കെപിസിസിക്കുള്ളതെന്ന് സുധാകരൻ പറഞ്ഞു.
മോഫിയ പർവീണിന്റെ ആത്മഹത്യ; കോണ്‍ഗ്രസ് മാര്‍ച്ചില്‍ ജലപീരങ്കി, നിരവധി പേര്‍ക്കു പരിക്ക്
12:50 AM Nov 26, 2021 | Deepika.com