തിരുവനന്തപുരം: നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിക്കാൻ സമരത്തിനിറങ്ങിയ അനുപമയ്ക്ക് ഒരുമാസം നീണ്ട സമരപോരാട്ടത്തിനൊടുവിൽ കുഞ്ഞിനെ തിരികെ ലഭിച്ചു. ഇന്നലെ വൈകുന്നേരം നാലോടെ വഞ്ചിയൂർ കുടുംബക്കോടതി കുഞ്ഞിനെ അനുപമയ്ക്കു കൈമാറി.
ഡിഎൻഎ പരിശോധനാഫലമടക്കമുള്ള റിപ്പോർട്ട് സിഡബ്ല്യുസി കോടതിയിൽ സമർപ്പിച്ചതിനു പിന്നാലെയായിരുന്നു കോടതിയുടെ നടപടിക്രമങ്ങൾ ആരംഭിച്ചത്. ഒരു മണിക്കൂറോളം കോടതി നടപടികൾ നീണ്ടു. കുഞ്ഞിനെ സ്വീകരിക്കുന്നതിനായി അനുപമയും അജിത്തും കോടതിയിൽ ഹാജരായിരുന്നു.
എല്ലാ നടപടിക്രമങ്ങളും കുടുംബക്കോടതി ജഡ്ജിയുടെ ചേംന്പറിലാണു നടന്നത്. കുഞ്ഞിനെ കൈമാറുന്നതിനു മുൻപ് അനുപമയ്ക്കൊപ്പം അജിത്തിനെയും ചേംന്പറിലേക്ക് വിളിപ്പിച്ചു. കുട്ടിയെ നന്നായി വളർത്തണമെന്ന് കുടുംബക്കോടതി ജഡ്ജി ബിജു മേനോൻ അനുപമയോടു പറഞ്ഞു.
കുട്ടിയെ ഹാജരാക്കാൻ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ട കോടതി, ഡോക്ടറെ വിളിച്ചുവരുത്തി കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷമാണ് കൈമാറ്റത്തിനുള്ള ഉത്തരവിട്ടത്.
സമരം തുടരുമെന്ന് അനുപമ
തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരേ നടപടി എടുക്കുന്നതുവരെ സമരം തുടരുമെന്ന് അനുപമയും അജിത്തും പ്രതികരിച്ചു. ഏതു തരത്തിലുള്ള സമരമാണ് നടത്തുന്നതെന്ന് ഇന്നു തീരുമാനിക്കും.
എന്നാൽ കുഞ്ഞുമായി സമരപ്പന്തലിൽ ഇരിക്കില്ല. അതിനാൽ സമരരീതി മാറ്റും. കുഞ്ഞിനെ തിരികെ ലഭിക്കുകയെന്നത് പ്രധാന ആവശ്യമായിരുന്നു. അത് സാധിച്ചതിൽ സന്തോഷമുണ്ട്. കുഞ്ഞിനെ തിരികെ കിട്ടിയാലും മറ്റ് ആവശ്യങ്ങൾക്കായി സമരം ചെയ്യും.
ആരോപണ വിധേയരെ പുറത്താക്കി നിയമനടപടി സ്വീകരിക്കുംവരെ സമരം തുടരുമെന്നും അനുപമയും അജിത്തും പറഞ്ഞു.
അനുപമയ്ക്കു കുഞ്ഞിനെ തിരികെ ലഭിച്ചു
12:29 AM Nov 25, 2021 | Deepika.com