തിരുവനന്തപുരം: ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തിയായി തുടരുകയും നീരൊഴുക്ക് കൂടുകയും ചെയ്തതോടെ രണ്ട് ഡാമുകൾ വീണ്ടും തുറന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ രണ്ടാമത്തെ ഡാമായ പന്പ ഇന്നലെ ഉച്ചയോടെ തുറന്നു.
നേരത്തേ തുറന്നിരുന്ന കക്കി ഡാമിന്റെ രണ്ട് ഗേറ്റുകൾ ഇന്നലെ 90 സെന്റിമീറ്റർ കൂടി ഉയർത്തി. സംസ്ഥാനത്തെ എല്ലാ ഡാമുകളും നിറഞ്ഞുകിടക്കുകയാണ്. എല്ലായിടത്തുംകൂടി 94 ശതമാനം വെള്ളമുണ്ട്. ഇടുക്കി ഡാമിൽ അത് 96 ശതമാനമാണ്. മുല്ലപ്പെരിയാറിൽനിന്ന് ഇടുക്കിയിലേക്ക് വെള്ളം തുറന്നുവിട്ടിരിക്കുകയാണ്. ഇടുക്കി യിൽ പരമാവധി വൈദ്യുതി ഉത്പാദനം തുടരുകയാണ്. ദിവസം 780 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദനം.
പന്പയിൽ 96% വെള്ളമുണ്ട്. മഴ ശക്തമായതിനാൽ ഇന്നലെ പന്പയുടെ ഷട്ടർ 15 സെന്റിമീറ്റർ കൂടി ഉയർത്തി. ഷോളയാറിൽ 93ഉം ഇടമലയാറിൽ 90ഉം കുണ്ടല 94ഉം മാട്ടുപ്പെട്ടിയിൽ 89 ഉം ശതമാനം വെള്ളമുണ്ട്. രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന ആനയിറങ്കൽ ഡാം 100% നിറഞ്ഞു. പൊന്മുടിയിൽ 94ഉം തേരിയോട് 87ഉം കുറ്റ്യാടിയിൽ 52ഉം ശതമാനം വെള്ളമുണ്ട്.
ചെറിയ ഡാമുകൾ ഉൾപ്പെടുന്ന മൂന്നാം ഗ്രൂപ്പ് ഡാമുകളിൽ ലോവർ പെരിയാറിൽ 100 ശതമാനമായി. നേര്യമംഗലത്ത് 90 ഉം പൊരിങ്ങലിൽ 65 ഉം ശതമാനം വെള്ളമായി.
നീരൊഴുക്കു കൂടി, രണ്ടു ഡാമുകൾ വീണ്ടും തുറന്നു
12:57 AM Nov 21, 2021 | Deepika.com