തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശന്പളപരിഷ്കരണം നടപ്പാക്കുന്നതിനു തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം.
അധികച്ചെലവ് കുറച്ചുകൊണ്ടു വരുമാനം വർധിപ്പിക്കണം എന്ന വ്യവസ്ഥയിലാണ് ശന്പളപരിഷ്കരണം നടപ്പിലാക്കാൻ അനുമതി നൽകിയത്.
ഇക്കാര്യം ജീവനക്കാരുമായി ചർച്ചചെയ്ത് ധാരണയിലെത്താൻ സിഎംഡി ബിജു പ്രഭാകറിനെ കെഎസ്ആർടിസിക്ക് പുതുതായി 700 സിഎൻജി ബസുകൾ കിഫ്ബി മുഖാന്തരം വാങ്ങാനുള്ള സാധ്യത പരിഗണിക്കാമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
താത്പര്യമുള്ള ജീവനക്കാർക്ക് മധ്യപ്രദേശ് സർക്കാർ നടപ്പാക്കിയതുപോലെ 50% ശന്പളം കൊടുത്തുകൊണ്ട് പെൻഷനും മറ്റാനുകൂല്യങ്ങളിലും വീഴ്ചയില്ലാതെ രണ്ടുവർഷം വരെ അവധി നൽകാനുള്ള മാനേജ്മെന്റ് നിർദേശം യൂണിയനുകളുമായി ചർച്ച ചെയ്യാനും തീരുമാനിച്ചു. കണ്ടക്ടർ, മെക്കാനിക് വിഭാഗങ്ങളിൽ അധികമായി വരുന്ന ജീവനക്കാരെയാണ് അവധിയെടുക്കാൻ അനുവദിക്കുന്നത്.
പെൻഷൻ സ്കീമിലേക്കു കുടിശികയായി അടയ്ക്കാനുള്ള 225 കോടി രൂപ ഉടൻ അനുവദിക്കും. അധികമുള്ള ജീവനക്കാരെ ഫ്യൂവൽ ഔട്ട്ലെറ്റിലേക്ക് നിയോഗിക്കും. കെഎസ്ആർടിസിയുടെ കൈവശമുള്ള എല്ലാ സ്ഥലങ്ങളിലും പെട്രോൾ, ഡീസൽ പന്പ് തുടങ്ങാൻ തീരുമാനിച്ചു.
വർക്ക്ഷോപ്പ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവ പുനഃസംഘടിപ്പിച്ച് 20 ആക്കും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ഗതാഗതമന്ത്രി ആന്റണി രാജു, ധന സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കെഎസ്ആർടിസിയിൽ ശന്പള പരിഷ്കരണം ഉടൻ
01:22 AM Oct 28, 2021 | Deepika.com